| Friday, 7th August 2026, 7:54 am

ശബ്ദ മലിനീകരണമെന്നാരോപണം; പശ്ചിമ ബംഗാളില്‍ പള്ളികളിലെ ഉച്ചഭാഷിണി നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് പൊലീസ്

നിഷാന. വി.വി

കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളിലെ ചില പ്രദേശങ്ങളില്‍ പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ പൊലീസ് ആവശ്യപ്പെട്ടതായി പള്ളി പ്രതിനിധികള്‍. എന്നാല്‍ ഇത് സംബന്ധിച്ചുളള ഔദ്യോഗിക ഉത്തരവുകള്‍ ഒന്നും ഇറങ്ങിയിട്ടില്ലെന്നും പൊലീസിന്റെത് വാക്കാലുള്ള നിര്‍ദേശമാായിരുന്നുവെന്നും പ്രതിനിധികള്‍ പറഞ്ഞു.

പൊലീസ് നേരിട്ട് ചില പള്ളികള്‍ സന്ദര്‍ശിച്ചതായും മറ്റ് പ്രദേശങ്ങളില്‍ മതസ്ഥാപനങ്ങളുടെ പ്രതിനിധികളെ ഓഗസ്റ്റ് 3ന് രാത്രി പര്‍ണശ്രീ പൊലീസ് സ്റ്റേഷനിലേക്ക് യോഗത്തിനായി വിളിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

‘ എട്ട് പള്ളി കമ്മിറ്റികളുടെയും ഒരു ആരാധാനലായത്തിന്റെയും 12 ക്ഷേത്ര കമ്മിറ്റികളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഓഗസ്റ്റ് നാലിനകം ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാനായിരുന്നു പള്ളി കമ്മിറ്റികളോടുള്ള നിര്‍ദേശം,’ ഗരാഗച്ച് ജുമാ മസ്ജിദ് പ്രതിനിധി പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ അറിയിപ്പ് രേഖാമൂലം കാണിക്കാന്‍ പള്ളി കമ്മിറ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ പൊലീസിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ മതസ്ഥാപനങ്ങളില്‍ ശബ്ദമലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് പള്ളികള്‍ക്കെതിരായ പൊലീസിന്റെ ഈ നടപടി.

പശ്ചിമ ബംഗാള്‍ മലീനികരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദിഷ്ട സമയപരിധി പകല്‍ സമയത്ത് 55 ഡെസിബലും രാത്രിയില്‍ 45 ഡെസിബലുമാണ്. എന്നാല്‍ പള്ളികള്‍ നിര്‍ദിഷ്ട ശബ്ദ പരിധികളും സര്‍ക്കാര്‍ നിയന്ത്രണങ്ങളും പാലിച്ചിട്ടുണ്ടെന്നും ശബ്ദ ഉപകരണങ്ങള്‍ പരിശോധിക്കാന്‍ പള്ളി അധികൃതര്‍ പൊലീസിനെ അനുവദിച്ചിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. നിയമങ്ങള്‍ പാലിച്ചിട്ടും ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാനുള്ള നിര്‍ദേശം എന്തിനാണെന്നും അവര്‍ ചോദിച്ചു.

എന്നാല്‍ ശബ്ദ നിയന്ത്രണത്തില്‍ ഡെസിബല്‍ പരിധികള്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നില്ലെന്ന് ഓള്‍ ബംഗാള്‍ ഇമാം ആന്‍ഡ് മുഅദ്ദിന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നിജാമുദ്ദീന്‍ ബിശ്വാസി പറഞ്ഞു.

സര്‍ക്കാര്‍ ഉത്തരവില്ലാതെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്ന പൊലീസിന്റെ ഏതൊരു നീക്കത്തെയും ശക്തമായി എതിര്‍ക്കുമെന്ന് പശ്ചിമ ബംഗാള്‍ ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് സിദ്ദീഖുല്ല ചൗദരിയും പറഞ്ഞു.

എന്നാല്‍ ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ലെന്നും ശബ്ദം കുറയ്ക്കാന്‍ ക്ഷേത്രങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് നഗര വികസന മന്ത്രി അഗ്നി മിത്ര പോള്‍ പറഞ്ഞു.

Content Highlight:Allegations of noise pollution; police in West Bengal ask for loudspeakers to be removed from mosques.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more