| Wednesday, 10th February 2021, 5:13 pm

സ്വവര്‍ഗാനുരാഗിയെന്നത് ഒരാളെ ജോലിയില്‍ നിന്നും പിരിച്ചുവിടാനുള്ള കാരണമല്ല: അലഹബാദ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഒരാള്‍ സ്വവര്‍ഗാനുരാഗിയാണെന്ന കാരണത്താല്‍ അയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത് തെറ്റാണെന്ന് അലഹബാദ് ഹൈക്കോടതി. ലൈംഗിക അഭിരുചി ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും കോടതി ഓര്‍മിപ്പിച്ചു.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സ്വവര്‍ഗാനുരാഗിയായതിന്റെ പേരില്‍ ഹോംഗാര്‍ഡിനെ പിരിച്ചുവിട്ടതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണം. ഹോംഗാര്‍ഡിനെ പിരിച്ച് വിടാനുള്ള തീരുമാനം റദ്ദാക്കിയ കോടതി അദ്ദേഹത്തിന് ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന ഉത്തരവിടുകയും ചെയ്തു.

ജസ്റ്റിസ് സുനിതാ അഗര്‍വാള്‍ അധ്യക്ഷയായുള്ള ബെഞ്ചാണ് ഹോംഗാര്‍ഡിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചുകൊണ്ടുള്ള ഉത്തരവിട്ടത്. ഒരാള്‍ സ്വവര്‍ഗാനുരാഗിയാണെന്നത് അയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള കാരണമല്ലെന്നും കോടതി വ്യക്തമാക്കി.

തന്റെ പങ്കാളിയുമൊത്തുള്ള വീഡിയോ പുറത്തായതിനെ തുടര്‍ന്നാണ് ഹോംഗാര്‍ഡിനെ ജോലിയില്‍ നിന്ന് പുറത്താക്കുന്നത്.2019 ജൂണിലാണ് ജില്ലാ കമാന്‍ഡന്റ് ഹോംഗാര്‍ഡിനെ പുറത്താക്കുന്നത്.

അധാര്‍മികമായ ലൈംഗിക പ്രവൃത്തിയിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുറത്താക്കുന്നതെന്നാണ് കമാന്‍ഡന്റ് അറിയിച്ചത്.

എന്നാല്‍ സുപ്രീം കോടതി വിധിയെ മറികടന്നുകൊണ്ടുള്ളതാണ് പിരിച്ചുവിടല്‍ നടപടിയെന്നാണ് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചത്.

ഇഷ്ടമുള്ള പങ്കാളിയെ കണ്ടെത്താനുള്ള അവകാശം ഏതൊരു വ്യക്തിക്കുമുണ്ടെന്നും അത് ആ വ്യക്തിയുടെ സ്വകാര്യമായ തീരുമാനമാണെന്നും കോടതി വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Allahabad High Court ruled out that Homosexuality not a ground to sack employee

Latest Stories

We use cookies to give you the best possible experience. Learn more