| Tuesday, 16th August 2016, 5:46 pm

സംസ്ഥാനത്തെ എ.ടി.എമ്മുകളുടെ സുരക്ഷാചുമതല ഇനി ഹൈവേ പൊലീസിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എ.ടി.എമ്മുകളുടെ സുരക്ഷാ ചുമതല ഹൈവേ പൊലീസിനെ ഏല്‍പ്പിച്ച് ഡി.ജി.പിയുടെ സര്‍ക്കുലര്‍. രാത്രി 9 മുതല്‍ രാവിലെ 6 എ.ടി.എമ്മുകള്‍ നിരീക്ഷിക്കണം. സംശയാസ്പദമായ സാഹചര്യം കണ്ടാല്‍ പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം.

എ.ടി.എമ്മുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹറ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരില്ലെങ്കില്‍ ആ വിവരം ബന്ധപ്പെട്ട ബാങ്കിനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. തിരുവനന്തപുരത്ത് എ.ടി.എമ്മില്‍ തട്ടിപ്പു നടന്നതിനെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി എ.ടി.എമ്മുകളില്‍ സുരക്ഷ ശക്തിപ്പെടുത്തണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ഡി.ജി.പി സര്‍ക്കുലറിറക്കിയത്.

അതേസമയം, ഹൈടെക്ക് എ.ടി.എം തട്ടിപ്പു നടത്തിയ കേസില്‍ പിടിയിലായ റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയനെ മുംബൈയിലെത്തിച്ചു. തട്ടിപ്പു സംഘം പണം പിന്‍വലിച്ച എ.ടി.എമ്മുകളിലും ഇവര്‍ താമസിച്ച ഹോട്ടലുകളിലുമാണ് തെളിവെടുപ്പ് നടത്താന്‍ ഉദ്ദേശിക്കുന്നത്. മുംബൈയില്‍ ഇവര്‍ക്കു പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം കൂടി അന്വേഷണ സംഘം പരിശോധിക്കും.

Latest Stories

We use cookies to give you the best possible experience. Learn more