| Sunday, 3rd August 2025, 6:31 pm

കുളിച്ചു തല തോര്‍ത്തുന്നതിനിടെയാണ് വിനീതിന്റെ മുഖം മനസിലെത്തിയത്: അലക്‌സ് പോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അലക്‌സ് പോളിന്റെ ഗാനങ്ങള്‍ അത്ര പെട്ടന്നൊന്നും മലയാളിക്ക് മറക്കാന്‍ കഴിയില്ല. ഒരു കാലത്ത് മലയാള സിനിമയില്‍ ഹിറ്റുപാട്ടുകള്‍ മാത്രം സമ്മാനിച്ച സംഗീത സംവിധായകനാണ് അദ്ദേഹം. ചതിക്കാത്ത ചന്തു, ചോക്ലേറ്റ്, ക്ലാസ്റ്റ്മേറ്റ്സ് എന്നിങ്ങനെ സിനിമകളുടെ നീണ്ട പട്ടിക തന്നെയുണ്ട്.

ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലൂടെയാണ് അലക്സ് തന്റെ സംഗീത കരിയര്‍ തുടങ്ങിയത്. ആദ്യ സിനിമയിലെ ഗാനങ്ങള്‍ തന്നെ വലിയ രീതിയില്‍ മലയാളികള്‍ ഏറ്റെടുത്തിരുന്നു. അധികം വൈകാതെ തന്നെ മലയാളത്തിലെ തിരക്കുള്ള സംഗീത സംവിധായകനാവാന്‍ അദ്ദേഹത്തിന് സാധിച്ചു. ഈ വര്‍ഷം പുറത്തിറങ്ങിയ ആലപ്പുഴ ജിംഖാനയില്‍ അദ്ദേഹം ചെറിയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

പുതിയ ഗായകര്‍ക്ക് കൂടുതല്‍ അവസരം കൊടുത്ത സംഗീത സംവിധായകനാണല്ലോ താങ്കള്‍ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ അലക്‌സ് പോള്‍.

‘ഒരു പദവിയിലെത്തിയാല്‍ മുകളിലേക്ക് കയ്യെത്തിച്ചു പിടിക്കാനാണ് എല്ലാര്‍ക്കും ഇഷ്ടം. അപ്പോഴേ കയറ്റമുണ്ടാകൂ. പക്ഷേ, താഴെ നില്‍ക്കുന്നയാളെ കൈപിടിച്ചു കൂടെ നിര്‍ത്താനാണ് എനിക്കിഷ്ടം. ഗാനഭൂഷണം പാസ്സായെങ്കിലും ഒരു പാട്ട് പോലും ഞാന്‍ പാടാന്‍ ശ്രമിച്ചില്ല,’ അലക്‌സ് പോള്‍ പറയുന്നു.

ഓരോ പാട്ടും കംമ്പോസ് ചെയ്യുമ്പോഴും അതിന് ചേരുന്ന ഗായകന്റെ ശബ്ദം മനസില്‍ വരുമെന്നും എന്നാല്‍ ക്ലാസ്‌മേറ്റ്‌സിലെ ‘എന്റെ ഖല്‍ബിനു’ വേണ്ടി അങ്ങനെയൊന്നും മനസില്‍ വന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

‘ഒരു ദിവസം കുളിച്ചു തല തോര്‍ത്തുന്നതിനിടെയാണ് വിനീത് ശ്രീനിവാസന്റെ മുഖം മനസിലെത്തിയത്. അതേ സമയം സംവിധായകന്‍ ലാല്‍ ജോസിന്റെ ഫോണ്‍, ആ പാട്ടിന് വിനീത് ചേരില്ലേ. അങ്ങനെ ദൈവീകമായ ഇടപെടല്‍ ജീവിതത്തില്‍ എന്നുമുണ്ട്,’ അലക്‌സ് പോള്‍ പറഞ്ഞു.

യുവാക്കളുടെ ഇടയില്‍ വലിയ ഓളം സൃഷ്ടിച്ച ഗാനമായിരുന്നു വിനീത് ശ്രീനിവാസന്‍ ആലപിച്ച എന്റെ ഖല്‍ബിലെ എന്ന് തുടങ്ങുന്ന ഗാനം. വയലാര്‍ ശരത്ത് വര്‍മയുടെ വരികള്‍ക്ക് അലക്‌സ് പോളിന്റെ സംഗീതം മാറ്റുകൂട്ടി. വിനീതിന്റെ സിങിങ് കരിയറിലെ മികച്ച ഗാനമായി ഈ പാട്ടിനെ കണക്കാക്കാം.

Content Highlight: Alex Paul talks about giving new singers a chance

We use cookies to give you the best possible experience. Learn more