| Tuesday, 28th July 2026, 11:49 am

സാബു എം. ജേക്കബ് ചതിച്ചുവെന്നാരോപണം ട്വന്റി-20 വിട്ട് അഖില്‍ മാരാര്‍

നിഷാന. വി.വി

കൊച്ചി: സംവിധായകനും രാഷ്ട്രീയക്കാരനുമായ അഖില്‍ മാരാര്‍ ട്വന്റി-20 പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും സഹകരിച്ച് മുന്നോട്ട് പോവാന്‍ ആവുന്നില്ലെന്നും അഖില്‍ മാരാര്‍ പ്രതികരിച്ചു. ബി.ജെ.പിയുമായോ എന്‍.ഡി.എയുമായോ ട്വന്റി 20 യുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇനി സ്വതന്ത്ര്യ നിലപാടുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു.

ട്വന്റി-20 പാര്‍ട്ടി അധ്യക്ഷന്‍ സാബു. എം ജേക്കബ് തന്നെ ചതിച്ചുവെന്നാരോപിച്ചാണ് അഖില്‍ മാരാരിന്റെ പടിയിറക്കം. കൊട്ടാരക്കര സീറ്റ് ഉറപ്പ് നല്‍കിയാണ് തന്നെ ട്വന്റി 20 യില്‍ എത്തിച്ചത്. പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിച്ചു. എന്നിട്ട് തന്നെ തൃക്കാകരയിലാണ് മത്സരിപ്പിച്ചതെന്നും ട്വന്റി 20 സാബുവിനെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി മാത്രമുള്ള പാര്‍ട്ടിയാണെന്നും അഖില്‍ മാരാര്‍ വിമര്‍ശിച്ചു.

തന്റെ ബി.എം.ഡബ്ല്യൂ കാര്‍ വിറ്റാണ് ഇലക്ഷന്‍ പ്രചരണത്തിനുള്ള തുക കണ്ടെത്തിയതെന്നും രണ്ട് പേര്‍ മാത്രാമാണ് തെരഞ്ഞെടുപ്പില്‍ തനിക്ക് വേണ്ടി പ്രവര്‍ത്തിക്കാനുണ്ടായിരുന്നതെന്നും അഖില്‍ മാരാര്‍ പറഞ്ഞു.

തൃക്കാക്കരയില്‍ ട്വന്റി-20 ക്കൊരു പാര്‍ട്ടി ഓഫീസ് പോലുമില്ലായിരുന്നുവെന്നും ആരും തന്റെ കൂടെയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയില്‍ നിന്ന് സാബുവിന് വലിയൊരു തുക ലഭിച്ചിട്ടുണ്ടെന്നും വ്യക്തിപരമായ നേട്ടത്തിന് വേണ്ടി മാത്രമാണ് സാബു പാര്‍ട്ടിയെ ഉപയോഗിക്കുന്നതെന്നും കൊട്ടാരക്കരയില്‍ മത്സരിച്ച് ജയിക്കാന്‍ വേണ്ടി മാത്രമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും മാരാര്‍ പറഞ്ഞു.

Content Highlight: Akhil Marar leaves Twenty-20, alleging betrayal by Sabu M. Jacob.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more