| Saturday, 1st February 2025, 2:14 pm

സഞ്ജുവിന്റെ ആരാധകരെ ഞാന്‍ ട്രിഗര്‍ ചെയ്യുന്നില്ല: ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ 5 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര 3-1 ന് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.

മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജു സാംസണ്‍ മൂന്ന് പന്തില്‍ നിന്ന് വെറും ഒരു റണ്‍സ് നേടിയാണ് പുറത്തായത്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ തുടര്‍ച്ചയായി മോശം ഫോമിലാണ് സഞ്ജു. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ മത്സരത്തില്‍ 20 പന്ത് നേരിട്ട് 26 റണ്‍സ് നേടിയ സഞ്ജുവിന് ചെപ്പോക്കില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഏഴ് പന്തില്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

എന്നാല്‍ മൂന്നാം മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത് സഞ്ജു തിരിച്ചുവരുമെന്ന് കരുതിയ ആരാധകര്‍ക്ക് തെറ്റി. ആറ് പന്ത് നേരിട്ട് വെറും മൂന്ന് റണ്‍സ് മാത്രമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് നേടാന്‍ സാധിച്ചത്. ആദ്യ മൂന്ന് മത്സരത്തിലും ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ പുറത്തായ സഞ്ജുവിന് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. നാലാം മത്സരത്തില്‍ സാക്കിബ് മഹ്‌മൂദിന്റെ പന്തിലും ഒരു ഷോട്ട് ബോള്‍ കളിച്ചാണ് സഞ്ജു പുറത്തായത്.

ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. സഞ്ജു തെറ്റ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും താരത്തിന്റെ ആരാധകരെ താന്‍ ട്രിഗര്‍ ചെയ്യുന്നില്ലെന്നും ചോപ്ര പറഞ്ഞു.

‘ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. സഞ്ജു സാംസണ്‍ വീണ്ടും അതേ രീതിയില്‍ തന്നെ പുറത്തായി. സഞ്ജുവിന്റെ ആരാധകരെ ട്രിഗര്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ഇപ്പോള്‍ അദ്ദേഹം സമാനമായി നാല് തവണ പുറത്താക്കപ്പെട്ടു എന്നത് ഒരു വസ്തുതയാണ്.

അവന്‍ ഇത്തവണ സാഖിബ് മഹ്‌മൂദിന്റെ ബൗളിങ്ങില്‍ പുറത്തായത്. ഷോര്‍ട്ട് ബോളിനെതിരെ സഞ്ജു പ്രയാസപ്പെടുകയാണ്. ഒരിക്കല്‍ മിഡ് ഓണില്‍ ക്യാച്ച്, ജോഫ്ര ആര്‍ച്ചറിനെതിരെ മൂന്ന് തവണ, ഒരിക്കല്‍ സാഖിബിനെതിരെ,’ ചോപ്ര പറഞ്ഞു.

ഓപ്പണിങ്ങില്‍ തുടര്‍ച്ചയായി മോശം പ്രകടനം കാഴ്ചവെക്കുന്ന സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ ഇനി പരമ്പരയില്‍ അവശേഷിക്കുന്ന ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്.
ഫെബ്രുവരി രണ്ടിനാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം നടക്കുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയമാണ് ഡെഡ് റബ്ബര്‍ മത്സരത്തിന് വേദിയാകുന്നത്.

Content Highlight: Akash Chopra Talking About Sanju Samson

We use cookies to give you the best possible experience. Learn more