| Sunday, 12th January 2025, 1:51 pm

അവന് അവസരങ്ങള്‍ നല്‍കാതെ ഓരോ തവണയും മാനേജ്മെന്റില്‍ നിന്ന് അനീതി ഉണ്ടായിരുന്നു: ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്കുള്ള സ്‌ക്വാഡ് കഴിഞ്ഞ ദിവസം (ശനി) പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാര്‍ യാദവിനെ നായകനാക്കി 15 അംഗ സ്‌ക്വാഡാണ് പ്രഖ്യാപിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജു സാംസണ്‍ ഇടം നേടിയ ടീമില്‍ അക്സര്‍ പട്ടേലാണ് സൂര്യയുടെ ഡെപ്യൂട്ടി.

അപ്രതീക്ഷിതമായ മാറ്റമാണ് വൈസ് ക്യാപ്റ്റന്‍ റോളില്‍ നടന്നത്. അക്‌സര്‍ പട്ടേലിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യം പോലും നിലനില്‍ക്കുന്ന ഘട്ടത്തിലായിരുന്നു വൈസ് ക്യാപ്റ്റനായി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്.

ആദ്യ കാലങ്ങളില്‍ താരത്തെ വേണ്ട രീതിയില്‍ ഇന്ത്യ ഇപയോഗിച്ചില്ലായിരുന്നു. കുറഞ്ഞ അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. എന്നാല്‍ 2024 ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കാടുത്തതില്‍ വലിയ പങ്കാണ് അക്‌സറിനുള്ളത്. ബാറ്റ് കൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

ഇപ്പോള്‍ അക്‌സര്‍ പട്ടേലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. ആദ്യ കാലങ്ങളില്‍ അക്‌സറിന് അവസരങ്ങള്‍ ലഭിച്ചില്ലെന്നും എന്നാല്‍ ഇപ്പോള്‍ താരം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണന്നും താരത്തെ ഇനി കൃത്യമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും ചോപ്ര പറഞ്ഞു.

‘അക്സര്‍ പട്ടേലാണ് പുതിയ വൈസ് ക്യാപ്റ്റന്‍. അവന് അവസരങ്ങള്‍ നല്‍കാതെ ഓരോ തവണയും മാനേജ്മെന്റില്‍ നിന്ന് അനീതി ഉണ്ടായിരുന്നു. സെലക്ഷന്‍ കമ്മിറ്റി ഇപ്പോള്‍ അവനെ പ്രമോട്ട് ചെയ്തു, അവനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തും, നായകന്‍ അദ്ദേഹത്തിന് നാല് ഓവറുകളുടെ ക്വാട്ട നല്‍കും,

ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ അക്സര്‍ പട്ടേലിന്റെ പങ്ക് നിര്‍ണായകമാണ്. എന്നിരുന്നാലും, അവനെ ശരിയായി ഉപയോഗിച്ചിട്ടില്ല. അദ്ദേഹത്തിന് ഇപ്പോള്‍ സൂര്യകുമാറുമായി ചര്‍ച്ച ചെയ്ത് എല്ലാ മത്സരങ്ങളിലും ഓവര്‍ നല്‍കാന്‍ ആവശ്യപ്പെടാം. ഇതിന് പിന്നിലെ കാരണം എനിക്ക് മനസിലാകുന്നില്ല. ‘ ആകാശ് ചോപ്ര പറഞ്ഞു.

മാത്രമല്ല ഏറെ കാലങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മുഹമ്മദ് ഷമി മടങ്ങിയെത്തുന്നു എന്നതാണ് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തുന്നത്. 2023 ലോകകപ്പിന് ശേഷം ഷമി കളിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്.

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍).

Content Highlight: Akash Chopra Talking About Axar Patel

We use cookies to give you the best possible experience. Learn more