| Friday, 3rd April 2026, 10:26 am

ക്യാപ്റ്റന്‍മാരുടെ പോരാട്ടത്തില്‍ നാണംകെട്ട് രഹാനെ; സംഗക്കാര ഒന്നാമനായ മോശം റെക്കോഡ് ലിസ്റ്റില്‍ ഇവനും...!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വമ്പന്‍ വിജയമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 65 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദ് നേടിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 16 ഓവറില്‍ 161 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു കൊല്‍ക്കത്ത.

ഈ തോല്‍വിയോടെ കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഒരു മോശം റെക്കോഡ് ലിസ്റ്റിലും തന്റെ പേര് എഴുതിച്ചേര്‍ത്തിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഏറ്റവും മോശം വിജയശതമാനമുള്ള ക്യാപ്റ്റന്‍മാരുടെ ലിസ്റ്റില്‍ മൂന്നാമനാകുകയാണ് രഹാനെ (മിനിമം 20 മത്സരങ്ങള്‍). ലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയ്ക്കാണ് ഈ ലിസ്റ്റില്‍ മോശം കണക്കുകളുള്ളത്. നായകനായി പൊരുതി തോറ്റ സംഗയ്ക്ക് 34.04 എന്ന വിജയശതമാനമാണുള്ളത്.

ഐ.പി.എല്ലില്‍ ഏറ്റവും മോശം വിജയശതമാനമുള്ള ക്യാപ്റ്റന്‍മാര്‍

കുമാര്‍ സംഗക്കാര – 34.04%

മഹേല ജയവര്‍ധനെ – 35.00%

അജിന്‍ക്യാ രഹാനെ – 35.89%

ശിഖര്‍ ധവാന്‍ – 37.03%

ഷെയ്ന്‍ വാട്‌സണ്‍ – 39.13%

ഋതുരാജ് ഗെയ്ക്വാദ് – 40.00%

സൗരവ് ഗാംഗുലി – 40.47%

സുരേഷ് റെയ്‌ന – 41.17%

ആര്‍.അശ്വിന്‍ – 42.85%

സഹീര്‍ ഖാന്‍ – 43.47%

രാഹുല്‍ ദ്രാവിഡ് – 45.83%

ഐ.പി.എല്ലില്‍ ഇതുവരെ രാജസ്ഥാന്‍ റോയല്‍സിനെയും കൊല്‍ക്ക, റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളെ രഹാനെ നയിച്ചിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ 39 മത്സരങ്ങള്‍ കളിച്ച രഹാനെ 24 മത്സരങ്ങളില്‍ പരാജയമേറ്റുവാങ്ങിയിട്ടുണ്ട്. 14 വിജയമാണ് താരത്തിനുള്ളത്.

അജിന്‍ക്യാ രഹാനെ

മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് 29 പന്തില്‍ 52 റണ്‍സ് നേടിയ അംകൃഷ് രഘുവാംശിയാണ്. മധ്യ നിരയില്‍ റിങ്കു സിങ് 35 റണ്‍സ് നേടിയും മടങ്ങി. ടീമിന് വേണ്ടി വെടിക്കെട്ട് തുടക്കം നല്‍കിയത് ഏഴ് പന്തില്‍ 28 റണ്‍സ് നേടിയ ഓപ്പണര്‍ ഫിന്‍ അലനാണ്. രണ്ട് സിക്‌സും നാല് ഫോറുമാണ് അലന്‍ അടിച്ചെടുത്തത്. 400.0 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു കിവി താരത്തിന്റെ ബാറ്റിങ്. ക്യാപ്റ്റന്‍ രഹാനെ എട്ട് റണ്‍സിനായിരുന്നു കൂടാരം കയറിയത്.

ഹൈദരാബാദിന് വേണ്ടി ജയദേവ് ഉനദ്കട് മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഈഷന്‍ മലിംഗ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ രണ്ട് വിക്കറ്റും ഹര്‍ഷ് ദുബെ ഒരു വിക്കറ്റും നേടി.

മത്സരത്തില്‍ ഹൈദരാബാദിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡ്ഡും കാഴ്ചവെച്ചത്. 21 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 46 റണ്‍സ് നേടിയാണ് താരം പുറത്തായത്. 219.05 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റേന്തിയത്. കാര്‍തിക് ത്യാഗിക്കാണ് വിക്കറ്റ്.

അഭിഷേക് 21 പന്തില്‍ നാല് സിക്സും നാല് ഫോറും ഉള്‍പ്പെടെ 48 റണ്‍സാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 228.57 എന്ന സ്ട്രൈക്ക് റേറ്റിലാണ് അഭിഷേകിന്റെ ബാറ്റിങ്. ടീമിന്റെ ടോപ് സ്‌കോറര്‍ ഹെന്റിച്ച് ക്ലാസനാണ്. 35 പന്തില്‍ ഒരു സിക്സും നാല് ഫോറും ഉള്‍പ്പെടെ 52 റണ്‍സാണ് താരം നേടിയത്. ആറാമനായി ഇറങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡി 24 പന്തില്‍ 39 റണ്‍സും നേടി.

അതേസമയം കൊല്‍ക്കത്തയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് സിംബാബ്‌വേ സൂപ്പര്‍ പേസര്‍ ബ്ലസിങ് മുസാരബാനിയാണ്. നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. വൈഭവ് അറോറ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കാര്‍തിക് ത്യാഗി, അനുകുല്‍ റോയി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlight: Ajinkya Rahane In Unwanted Record Achievement In IPL As Captain
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more