| Monday, 6th April 2026, 8:57 am

ടെഹ്‌റാനില്‍ ജനവാസ മേഖലയില്‍ ആക്രമണം, 13 മരണം; സര്‍വകലാശാലയും ആക്രമിച്ചു

ആദര്‍ശ് എം.കെ.

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ ഇസ്രഈലും ഇറാനും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക്. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ ജനവാസ മേഖലയില്‍ നടന്ന ശക്തമായ വ്യോമാക്രമണത്തില്‍ ചുരുങ്ങിയത് 13 പേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ അറിയിച്ചു.

ഇതിന് പുറമെ, ടെഹ്റാനിലെ പ്രശസ്തമായ ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിക്ക് നേരെയും വ്യോമാക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

സര്‍വകലാശാലയ്ക്ക് നേരെ എന്ത് കാരണത്താലാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല.

അമേരിക്കയോ ഇസ്രഈലോ ഇത്തരമൊരു ആക്രമണം നടത്തുമെന്ന് അവകാശവാദം ഉന്നയിച്ചിരുന്നില്ല. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ 48 മണിക്കൂര്‍ സമയം അന്ത്യശാസനം നല്‍കിയ ട്രംപ്, ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ സൈനിക നീക്കമുണ്ടാകുമെന്നാണ് ട്രൂത്ത് സോഷ്യലില്‍ എഴുതിയികുന്നത്.

ഇന്ന് പുലര്‍ച്ച ടെഹ്‌റാനിലെ ഷെരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലും വ്യോമാക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്കും ക്യാമ്പസിനകട്ടെ പ്രകൃതി വാതക വിതരണ കേന്ദ്രത്തിനും നാശനഷ്ടമുണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ അറിയിച്ചിരുന്നു.

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറിയതിനാല്‍ വലിയ അപകടമുണ്ടായില്ല. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനം ആക്രമിക്കുന്നതോടെ എന്താണ് എതിരാളികള്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമായിട്ടില്ല.

അതേസമയം, ഖോമിലെ ഒരു ജനവാസ മേഖലയില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ കുറഞ്ഞത് അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ അധീനതയിലുള്ള ഇറാന്‍ ദിനപത്രം ഒരു ഓണ്‍ലൈന്‍ സന്ദേശത്തില്‍ പറഞ്ഞു.

ടെഹ്റാന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിശുദ്ധ ഷിയാ സെമിനാരി നഗരമാണ് ഖോം.

Content highlight: Airstrike on building near Tehran, kills at least 13

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more