| Monday, 24th November 2025, 5:02 pm

പ്രോട്ടിയാസിന്റെ പറക്കും മാര്‍ക്രം; ഇന്ത്യയുടെ അഞ്ച് വിക്കറ്റ് കയ്യിലാക്കിയവന് മിന്നും റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഏയ്ഡന്‍ മാര്‍ക്രം. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 42ാം ഓവറില്‍ മാര്‍ക്കോ യാന്‍സന്റെ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ പുറത്താക്കിയ ക്യാച്ചാണ് ആരാധകരെ ഞെട്ടിച്ചത്. യാന്‍സന്‍ എറിഞ്ഞ ഷോര്‍ട്ട് ബോള്‍ കളിച്ച നിതീഷ് സെക്കന്റ് സ്ലിപ്പില്‍ കുരുങ്ങുകയായിരുന്നു. മാര്‍ക്രം ഫുള്‍ സ്‌ട്രെച്ചില്‍ ഡൈവ് ചെയ്ത് ഒറ്റക്കയ്യിലാണ് പന്ത് പിടിച്ചാണ് നിതീഷിനെ പറഞ്ഞയച്ചത്.

ഇതോടെ ഒരു തകര്‍പ്പ നേട്ടവും മാര്‍ക്രം സ്വന്തമാക്കിയിരിക്കുകയാണ്. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഫീല്‍ഡര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് ഡിസ്മിസല്‍ നേടുന്ന താരമാകാനാണ് മാര്‍ക്രത്തിന് സാധിച്ചത്. ആ നേട്ടത്തില്‍ പ്രോട്ടിയാസിന്റെ ഗ്രയാം സ്മിത്തിനൊപ്പമെത്താനും താരത്തിന് സാധിച്ചു.

ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഫീല്‍ഡര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് ഡിസ്മിസല്‍ നേടുന്ന താരം, ക്യാച്ച്, എതിരാളി, വര്‍ഷം

ഏയ്ഡന്‍ മാര്‍ക്രം – 5* – ഇന്ത്യ – 2025

ഗ്രയാം സ്മിത്- 5 – ഓസ്‌ട്രേലിയ – 2012

മാര്‍ക്കോ യാന്‍സന്‍ – 4 – ഇന്ത്യ – 2024

ഡേവിഡ് ബെഡ്ഡിങ്ഹാം – 4 – പാകിസ്ഥാന്‍ – 2025

അതേസമയം നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് വിക്കറ്റ് നഷ്ടപ്പെടാതെ 28 റണ്‍സും നേടി. മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 201 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് യശസ്വി ജെയ്‌സ്വാളാണ്. 97 പന്തുകള്‍ നേരിട്ട് ഒരു സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 58 റണ്‍സ് നേടാനാണ് താരത്തിന് സാധിച്ചത്. എന്നാല്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രതിരോധം നടത്തിയത് വാഷിങ്ടണ്‍ സുന്ദറും കുല്‍ദീപ് യാദവുമായിരുന്നു.

92 പന്തില്‍ നിന്ന് 48 റണ്‍സ് നേടിയാണ് സുന്ദര്‍ പുറത്തായത്. അതേസമയം 134 പന്തില്‍ 19 റണ്‍സ് നേടിയാണ് കുല്‍ദീപ് ഏവരേയും അമ്പരപ്പിച്ചത്. നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് സീരീസിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ബോള്‍ നേരിടുന്ന താരമെന്ന നേട്ടവും കുല്‍ദീപ് സ്വന്തമാക്കി. ഒമ്പതാം വിക്കറ്റില്‍ 50+ സ്‌കോര്‍ പാര്‍ടണര്‍ഷിപ്പ് നേടാനും സുന്ദര്‍-കുല്‍ദീപ് സഖ്യത്തിന് സാധിച്ചു.

കെ.എല്‍. രാഹുല്‍ 63 പന്തില്‍ രണ്ട് ഫോര്‍ ഉള്‍പ്പെടെ 22 റണ്‍സ് നേടി കേശവ് മഹാരാജിന് ഇരയായപ്പോള്‍ സായി സുദര്‍ശന്‍ 4 പന്തില്‍ 15 റണ്‍സ് നേടി പുറത്തായി. സൈമണ്‍ ഹാര്‍മറാണ് താരത്തെ കുരുക്കിയത്.

പിന്നീടെത്തിയ ധ്രുവ് ജുറേല്‍ 11 പന്തുകള്‍ നേരിട്ട് പൂജ്യം റണ്‍സിനാണ് മടങ്ങിയത്. മാര്‍ക്കോ യാന്‍സനാണ് ജുറേലിനെ പറഞ്ഞയച്ചത്. അധികം വൈകാതെ ക്യാപ്റ്റന്‍ റിഷബ് പന്തിനെ ഏഴ് റണ്‍സിന് പുറത്താക്കി യാന്‍സന്‍ വീണ്ടും തിളങ്ങി. മറ്റാര്‍ക്കും തന്നെ ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ല.

പ്രോട്ടിയാസിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ മാര്‍ക്കോ യാന്‍സനാണ്. ആറ് വിക്കറ്റുകള്‍ നേടിയാണ് താരം തിളങ്ങിയത്. താരത്തിന് പുറമെ സൈമണ്‍ ഹാര്‍മര്‍ മൂന്ന് വിക്കറ്റും കേശവ് മഹാരാജ് ഒരു വിക്കറ്റും നേടി. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ പ്രോട്ടിയാസ് ബാറ്റിങ്ങിനിറങ്ങിയിട്ടുണ്ട്.

Content Highlight: Aiden Markram In Great Record Achievement In Test Cricket

Latest Stories

We use cookies to give you the best possible experience. Learn more