| Sunday, 15th February 2026, 8:00 am

ക്യാപ്റ്റന്‍മാര്‍ വാഴുന്ന സിംഹാസനത്തിലേക്ക് മാര്‍ക്രം; ഇത് ലോകകപ്പ് ചരിത്രം തിരുത്തിയ ഫിഫ്റ്റി

ശ്രീരാഗ് പാറക്കല്‍

2026 ടി-20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ കിടിലന്‍ വിജയം സ്വന്തമാക്കി സൗത്ത് ആഫ്രിക്ക. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് പ്രോട്ടിയാസിന്റെ വിജയം.
കിവീസ് ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടിയാസ് 17 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ചതോടെ സൗത്ത് ആഫ്രിക്ക സൂപ്പര്‍ എട്ടിലേക്ക് കടക്കുന്ന ആദ്യ ടീമായി.

ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രമിന്റെ കരുത്തിലാണ് ടീം ജയം സ്വന്തമാക്കിയത്. 44 പന്തില്‍ 86 റണ്‍സാണ് താരം സ്വന്തമാക്കിയത്. നാല് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ പ്രകടനം. 195.45 എന്ന സൂപ്പര്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. ഇതോടെ ഒരു വെടിക്കെട്ട് റെക്കോഡ് സ്വന്തമാക്കാനും മാര്‍ക്രമിന് സാധിച്ചിരിക്കുകയാണ്.

ടി-20 ലോകകപ്പില്‍ ഏറ്റവും വേഗതയില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന താരമാകാനാണ് മാര്‍ക്രമിന് സാധിച്ചത്. വെറും 19 പന്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയ്ക്കും ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷനകയ്ക്കും ഒപ്പമാണ് മാര്‍ക്രം ഈ റെക്കോഡ് പങ്കിടുന്നത്.

ടി-20 ലോകകപ്പില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി നേടുന്ന താരം, പന്ത്, എതിരാളി, വര്‍ഷം

രോഹിത് ശര്‍മ (ഇന്ത്യ) – 19 – ഓസ്‌ട്രേലിയ – 2024

ദാസുന്‍ ഷനക (ശ്രീലങ്ക) – 19 – ഒമാന്‍ – 2026

ഏയ്ഡന്‍ മാര്‍ക്രം (സൗത്ത് ആഫ്രിക്ക) – 19 – ന്യൂസിലാന്‍ഡ് – 2026*

മുഹമ്മദ് അഷ്‌റഫുള്‍ (ബംഗ്ലാദേശ്) – 20 – വെസ്റ്റ് ഇന്‍ഡീസ് – 2007

മഹേല ജയവര്‍ധനെ (ശ്രീലങ്ക) – 21 – 2007

മത്സരത്തില്‍ മാര്‍ക്രമിന് പുറമെ ക്വിന്റണ്‍ ഡികോക്ക് (20), റയാന്‍ റിക്കിള്‍ട്ടണ്‍ (21), ഡെവാള്‍ഡ് ബ്രെവിസ് (21), ഡേവിഡ് മില്ലര്‍ (24) എന്നിവരാണ് റണ്‍സ് നേടിയത്. കിവീസിനായി ജെയിംസ് നീഷം, രചിന്‍ രവീന്ദ്ര, ലോക്കി ഫെര്‍ഗുസണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

കിവീസിനായി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് 48 റണ്‍സ് നേടിയ മാര്‍ക് ചാപ്മാനാണ്. ഡാരില്‍ മിച്ചല്‍ 32 റണ്‍സും നേടി. അവസാന ഘട്ടത്തില്‍ ഒന്നിച്ച ജെയിംസ് നീഷം – മാറ്റ് ഹെന്റി സഖ്യം ടീം സ്‌കോര്‍ 175ലെത്തിച്ചു. നീഷം 15 പന്തില്‍ 23 റണ്‍സെടുത്തപ്പോള്‍ ഹെന്റി എട്ട് പന്തില്‍ ഒമ്പത് റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

പ്രോട്ടിയാസിനായി മാര്‍ക്കോ യാന്‍സെന്‍ നാല് വിക്കറ്റ് പിഴുതു. കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, കോര്‍ബിന്‍ ബോഷ് എന്നിവര്‍ ശേഷിക്കുന്ന വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Content Highlight: Aiden Markram In Great Record Achievement In T20 World Cup

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more