| Sunday, 12th April 2026, 4:23 pm

സംസ്ഥാന സര്‍ക്കാര്‍ മനഃപൂര്‍വ്വം ബി.ജെ.പിയെ വിമര്‍ശിച്ചുകൊണ്ടിരുന്നാല്‍ തമിഴ്നാടിന് എങ്ങനെ ഫണ്ട് ലഭിക്കും; സ്റ്റാലിനെതിരെ അണ്ണാ ഡി.എം.കെ

ആദര്‍ശ് എം.കെ.

തഞ്ചാവൂര്‍: കേന്ദ്ര സര്‍ക്കാരുമായി മനപ്പൂര്‍വം ഏറ്റുമുട്ടുന്ന ഡി.എം.കെയുടെ നയം കാരണം തമിഴ്നാടിന് അര്‍ഹമായ ഫണ്ടുകള്‍ ലഭിക്കുന്നില്ലെന്ന് എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തഞ്ചാവൂരില്‍ സംഘടിപ്പിച്ച് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റാലിയില്‍ എ.എം.എം.കെ ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരനും പങ്കെടുത്തിരുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെങ്കിലും ഭരണകാര്യങ്ങളില്‍ കേന്ദ്രവുമായുള്ള സഹകരണം അത്യാവശ്യമാണെന്ന് പളനിസ്വാമി സംസ്ഥാന സര്‍ക്കാരിനോട് പറഞ്ഞു.

നേരത്തെ കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പം അധികാരം പങ്കിട്ട സമയത്തും തമിഴ്നാടിന് ആവശ്യമായ ഫണ്ട് നേടിയെടുക്കുന്നതില്‍ ഡി.എം.കെ പരാജയപ്പെട്ടുവെന്നും ഇപ്പോള്‍ ബി.ജെ.പിയുമായി നല്ല ബന്ധം പുലര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

‘ബി.ജെ.പിയെ നിരന്തരമായി മനപ്പൂര്‍വം വിമര്‍ശിച്ചാല്‍ തമിഴ്‌നാടിന് എങ്ങനെ ഫണ്ടുകള്‍ ലഭിക്കും? ഡി.എം.കെ കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പം അധികാരം പങ്കിട്ടിരുന്നപ്പോഴും ഫണ്ടുകള്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ കേന്ദ്രവുമായി സൗഹൃദപരമായ ബന്ധം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ട ശേഷം, ബി.ജെ.പിയെ വിമര്‍ശിക്കുകയാണ്,’ മുന്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്രവുമായി സൗഹൃദപരമായ ബന്ധം നിലനിര്‍ത്തിയിരുന്നെങ്കില്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തിന് ആവശ്യമായ ഫണ്ട് ഉറപ്പാക്കാമായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഡി.എം.കെ സര്‍ക്കാര്‍ ഇതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

‘അന്നത്തെ കോണ്‍ഗ്രസ് നയിച്ച യു.പി.എ ഭരണകാലത്ത്, 2ജി സ്‌പെക്ട്രം അഴിമതിയില്‍പ്പെട്ട ഡി.എം.കെ മന്ത്രിയെ ജയിലിലടച്ചിരുന്നു. ഇപ്പോള്‍ എന്നെ വിമര്‍ശിക്കുന്ന മറ്റൊരാളും തിഹാര്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. എന്നെ വിമര്‍ശിക്കാന്‍ അവര്‍ക്കൊരു യോഗ്യതയും ഇല്ല.

‘ഡി.എം.കെ അഴിമതിയുടെ പ്രതീകമാണ്. ഡി.എം.കെയെന്നാല്‍ അഴിമതിയാണ്, അഴിമതിയെന്നാല്‍ ഡി.എം.കെ തന്നെയാണ് ഇരുവരെയും തമ്മില്‍ വേര്‍തിരിക്കാന്‍ സാധിക്കില്ല,” എന്ന് പളനിസ്വാമി പറഞ്ഞു.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി താനും പളനിസ്വാമിയും സഹോദരങ്ങളെപ്പോലെ പ്രവര്‍ത്തിക്കുകയാണെന്ന് ടി.ടി.വി. ദിനകരന്‍ ചടങ്ങില്‍ പറഞ്ഞു. ഡി.എം.കെ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ അദ്ദേഹം വോട്ടര്‍മാരോട് ആഹ്വാനം ചെയ്തു.

ബി.ജെ.പിക്കും അമ്മ മക്കള്‍ മുന്നേറ്റ കഴക (എ.എം.എം.കെ)ത്തിനും പുറമെ ഇന്ത്യ ജനനായഗ കച്ചി (ഐ.ജെ.കെ), പുരട്ചി ഭാരതം കച്ചി (പി.ബി.കെ), പുതിയ നീതി കച്ചി (പി.എന്‍.കെ), സിംഗ തമിഴര്‍ മുന്നേറ്റ കഴകം (എസ്.ടി.എം), തമിള്‍ മാനിസ ബഹുജന്‍ സമാജ് പാര്‍ട്ടി (ടി.എം.ബി.എസ്), തമിള്‍ മാനില കോണ്‍ഗ്രസ് (ടി.എം.സി (എം)), സൗത്ത് ഇന്ത്യന്‍ ഫോര്‍വേര്‍ഡ് ബ്ലോക് (എസ്.ഐ.എഫ്.ബി), തമിഴക മക്കല്‍ മുന്നേറ്റ കഴകം (ടി.എം.എം.കെ) എന്നിവരാണ് എന്‍.ഡി.എയിലെ മറ്റ് പാര്‍ട്ടികള്‍.

ഏപ്രില്‍ 23നാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായാണ് 234 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണല്‍.

Content highlight: AIADMK leader Edappadi Palaniswami said that the Tamil Nadu government is not getting funds because it is criticizing the Centre.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more