മുകേഷ്, ജഗദീഷ് , സിദ്ദിഖും അശോകൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങൾ ആക്കി 1990-ൽ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇൻ ഹരിഹർ നഗർ. ചിത്രത്തിൽ റിസബാവ അവതരിപ്പിച്ച ജോൺ ഹോനായി അടക്കം ഉള്ള കഥാപാത്രങ്ങളെ ഇന്നും മലയാളായി പ്രേക്ഷകർക്ക് മറക്കാൻ ഇടയില്ലാത്തവയായിരുന്നു. തീയേറ്ററുകളിൽ 100 ദിവസത്തിലധികം ഓടിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ സിനിമകളിൽ ഒന്നായിരുന്നു. പിന്നീട് അതേ അഭിനേതാക്കളെ അണിനിരത്തി 2009-ൽ 2 ഹരിഹർ നഗർ, 2010-ൽ ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്നീ തുടർഭാഗങ്ങളും വന്നിരുന്നു.
2 ഹരിഹർ നഗർ എന്ന ചിത്രത്തെക്കുറിച്ച്, സിനിമയിലെ അപ്പുകുട്ടൻ എന്ന കഥാപാത്രത്തെ കുറിച്ച് ജഗദീഷ് മുമ്പ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്.
ജഗദീഷ്. Photo. X.com
ചിത്രത്തിൽ അപ്പുക്കുട്ടന് ബുദ്ധി കുറവാണെന്ന് തോന്നിക്കുമെങ്കിലും, പ്രേക്ഷകർ പെട്ടെന്ന് ശ്രദ്ധിക്കാത്ത പല കാര്യങ്ങളിലും അവൻ ബുദ്ധിയോടെ പെരുമാറുന്നുണ്ട് എന്ന രീതിയിലാണ് ആ കഥാപാത്രത്തെക്കുറിച്ച് കഥ കേൾക്കുമ്പോൾ തന്നെ ലാൽ പറഞ്ഞതെന്ന് ജഗദീഷ് ഓർത്തെടുക്കുന്നു.
‘സിനിമയിൽ ഞാൻ അവതരിപ്പിച്ച അപ്പുകുട്ടൻ എന്ന കഥാപത്രത്തിന് ബുദ്ധി കുറവാണെന്നാണ് കാണിക്കുന്നത്. എന്നാൽ കഥ കേട്ടപ്പോൾ ലാൽ എന്നോട് പറഞ്ഞത്, അഭിനയം കണ്ട് ആളുകൾ അപ്പുകുട്ടന് ബുദ്ധി കുറവെന്ന് വിചാരിക്കുമെങ്കിലും യഥാർത്ഥത്തിൽ ആ കഥാപാത്രത്തിന് അത്യാവശ്യം ബുദ്ധിയുണ്ടെന്നാണ്. നമ്മൾ ശ്രദ്ധിക്കാത്ത പല കാര്യങ്ങളിലും അവൻ ബുദ്ധിയോടെ പെരുമാറുന്നുണ്ട്. ഇൻ ഗോസ്റ്റ് ഹൗസ് സിനിമയിലെ ക്ലൈമാക്സിൽ നെടുമുടി വേണുവിനെ അടിച്ചിടുമ്പോൾ ‘എനിക്ക് ബുദ്ധിയില്ലെന്നാണോ നീ വിചാരിച്ചത്’ എന്ന് അപ്പുകുട്ടൻ ചോദിക്കുന്നുമുണ്ട്.
ഇൻ ഹരിഹർ നഗറിന്റെ തുടർച്ചയായി വന്ന സിനിമകളിലെ ഓരോ സീനും ഏറെ ആസ്വദിച്ചാണ് ചെയ്തതെന്നും എന്നും ജഗദീഷ് കൂട്ടിച്ചേർക്കുന്നു. ഇൻ ഹരിഹർ നഗറിന്റെ തുടർച്ചയായി വന്ന സിനിമകളിൽ എല്ലാം ഓരോ സീനിലും അഭിനയത്തിന്റെ രസവും സുഖവും കിട്ടിയിരുന്നു. അതുപോലെ 2 ഹരിഹർ നഗറിൽ പ്രായമായിട്ടും ഇങ്ങനെയൊക്കെ പെരുമാറുന്നതിന്റെ ഔചിത്യക്കുറവ് പരിഹരിക്കാൻ വേണ്ടിയാണ് നമുക്കെല്ലാവർക്കും ചെറുപ്പമാകാം എന്ന് പറഞ്ഞ് എല്ലാവരും കൂടി മതിലിൽ നിന്ന് ചാടുന്ന സീൻ പ്രത്യേകം ഉൾപ്പെടുത്തിയത്,’ ജഗദീഷ് പറഞ്ഞു.