| Friday, 20th March 2026, 1:53 pm

ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തത് ചെറിയ കണ്‍ഫ്യൂഷന്‍ കാരണം; കോന്നിയില്‍ അംഗീകരിച്ചത് ഞാന്‍ നല്‍കിയ സ്ഥാനാര്‍ത്ഥിയെ: അടൂര്‍ പ്രകാശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് അടൂര്‍ പ്രകാശ് എം.പി. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് യാതൊരു വിധത്തിലുള്ള ആശങ്കയുമില്ലെന്നും മുന്നണി ഒറ്റക്കെട്ടായി നീങ്ങുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കോന്നിയില്‍ മത്സരിക്കണമെന്ന ആഗ്രഹം താന്‍ എ.ഐ.സി.സിയെ നേരിട്ട് അറിയിച്ചിരുന്നില്ലെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. കോന്നിയിലെ ജനങ്ങളുടെ ആഗ്രഹപ്രകാരം ഹൈക്കമാന്‍ഡ് അനുമതി നല്‍കിയാല്‍ മത്സരിക്കാമെന്ന് കരുതിയിരുന്നു. എന്നാല്‍ എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന എ.ഐ.സി.സി തീരുമാനം വന്നപ്പോള്‍ അത് പൂര്‍ണ്ണമായും അംഗീകരിച്ചു.

23 വര്‍ഷം ജനപ്രതിനിധിയായിരുന്ന താന്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് ആറ്റിങ്ങലില്‍ മത്സരിച്ചത്. പാര്‍ട്ടി തീരുമാനമാണ് വലുത്, അത് തെറ്റായാലും ശരിയായാലും അംഗീകരിക്കും,’ അദ്ദേഹം വ്യക്തമാക്കി.

കോന്നിയില്‍ സീറ്റ് കിട്ടാത്തതില്‍ തനിക്ക് ദുഃഖമില്ലെന്നും കോന്നിയിലെ ജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി തന്നോട് കാണിക്കുന്ന സ്‌നേഹത്തിന് കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിലെ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ത്ഥി താന്‍ നല്‍കിയ പേരാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെയും ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച വിവാദങ്ങളെയും അദ്ദേഹം തള്ളി. പാര്‍ട്ടി തീരുമാനം വരാന്‍ വൈകിയത് മൂലമുണ്ടായ ചെറിയ ആശയക്കുഴപ്പം കാരണമാണ് ഫേസ്ബുക്ക് പോസ്റ്റ് ആദ്യം ഡിലീറ്റ് ചെയ്തതെന്നും പിന്നീട് അത് വീണ്ടും പോസ്റ്റ് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമായി ഒരേ ഫ്ലാറ്റിലാണ് താമസിക്കുന്നതെങ്കിലും ഈ വിഷയത്തില്‍ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ബാധ്യതാ സര്‍ട്ടിഫിക്കറ്റ് തേടിയതില്‍ യാതൊരു അസ്വാഭാവികതയുമില്ല. അത് ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള സ്വാഭാവിക നടപടി മാത്രമാണ്.’ – അടൂര്‍ പ്രകാശ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായ തരംഗമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു. എല്ലാ ജില്ലകളിലും യു.ഡി.എഫ് വലിയ മുന്നേറ്റം നടത്തും. അണികള്‍ക്കിടയില്‍ യാതൊരു വിധത്തിലുള്ള ഭിന്നതയുമില്ലെന്നും ഒരു തരത്തിലുള്ള ‘കാലുവാരലും’ ഇത്തവണ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എമ്മിനെപ്പോലെ പ്രാദേശികമായി തീരുമാനങ്ങള്‍ എടുക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് അടൂര്‍ പ്രകാശ് ചൂണ്ടിക്കാട്ടി. ഒരു അഖിലേന്ത്യാ പാര്‍ട്ടി എന്ന നിലയില്‍ ഹൈക്കമാന്‍ഡ് തലത്തിലുള്ള ആലോചനകള്‍ ആവശ്യമാണ്. തീരുമാനങ്ങള്‍ വൈകിയത് മനഃപൂര്‍വ്വമല്ല. ദേശീയ പാര്‍ട്ടി എന്ന നിലയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനെടുത്ത സ്വാഭാവികമായ കാലതാമസം മാത്രമാണിതെന്നും അദ്ദേഹം വിശദീകരിച്ചു.

സ്ഥാനാര്‍ത്ഥി പട്ടിക വൈകിയെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും പാര്‍ട്ടി എടുത്ത തീരുമാനങ്ങള്‍ ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Adoor Prakash about Congress Candidatelist and Konni seat

Latest Stories

We use cookies to give you the best possible experience. Learn more