| Friday, 13th March 2026, 6:55 pm

അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ്: എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും എം.ആര്‍. അജിത് കുമാറിനെ നീക്കി

അനിത സി

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും എം.ആര്‍ അജിത് കുമാറിനെ നീക്കി ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. പകരം നിയമനം നല്‍കിയിട്ടില്ല.

കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് സര്‍ക്കാര്‍ നടപടി. ഐ.എ.എസ് ഉദ്യോസ്ഥരെ മാത്രമെ എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്ത് നിയമിക്കാവൂ എന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് അജിത് കുമാറിനെ നീക്കിയിരിക്കുന്നത്.

സ്ഥലം മാറ്റത്തിനെതിരെ കോടതിയെ സമീപിച്ച കാര്‍ഷികോത്പാദന കമ്മീഷണറായ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബി. അശോകിനെയും സ്ഥലം മാറ്റി.

സൈനിക ക്ഷേമ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കിയാണ് നിയമനം. യുവജനക്ഷേമ വകുപ്പിന്റെ ചുമതലയും നല്‍കി. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് സ്ഥലം മാറ്റത്തിനെതിരെ അനുകൂല വിധി സമ്പാദിച്ചിരുന്നു ബി. അശോക്.

അതേസമയം, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് എക്‌സൈസ് കമ്മീഷണറുടെ താത്കാലിക ചുമതല നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞവര്‍ഷം ജൂലൈയിലായിരുന്നു അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചത്.

ശബരിമല ട്രാക്ടര്‍ വിവാദത്തെ തുടര്‍ന്നായിരുന്നു അജിത് കുമാറിനെ പൊലീസ് സേനയില്‍ നിന്നും എക്‌സൈസിലേക്ക് മാറ്റിയത്.

അനധികൃത സ്വത്ത് സമ്പാദനം. തൃശൂര്‍ പൂരം അലങ്കോലമാക്കല്‍ തുടങ്ങിയ വിവാദങ്ങളിലും എം.ആര്‍ അജിത് കുമാറിന്റെ പേര് ഉയര്‍ന്നിരുന്നു. എക്‌സൈസിലായിരുന്നപ്പോള്‍ എക്‌സൈസ് മന്ത്രിക്ക് എക്‌സൈസ് ഉദ്യോഗസ്ഥര്‍ എസ്‌കോര്‍ട്ട് പോകണമെന്ന ഉത്തരവ് പുറപ്പെടുവിച്ചതും അജിത് കുമാറിനെ വിവാദങ്ങളിലാക്കിയിരുന്നു.

Content Highlight: Administrative Tribunal order: M.R. Ajith Kumar removed from the post of Excise Commissioner

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more