| Wednesday, 11th February 2026, 8:58 pm

രണ്ടേ രണ്ട് വിക്കറ്റില്‍ തലപ്പത്ത്; ടി - 20യില്‍ ഇവനൊരു കില്ലാടി തന്നെ!

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മത്സരം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തിട്ടുണ്ട്. ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡിന്റെ കരുത്തിലാണ് ടീം മികച്ച സ്‌കോറുയര്‍ത്തിയത്.

മത്സരത്തില്‍ ഇംഗ്ലണ്ടിനായി സ്പിന്നര്‍ ആദില്‍ റഷീദ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. നാല് ഓവറില്‍ വെറും 16 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ ഈ പ്രകടനം. റോസ്റ്റണ്‍ ചെയ്സിന്റെയും റോവ്മന്‍ പവലിന്റെയും വിക്കറ്റുകളാണ് താരം നേടിയത്.

ആദില്‍ റഷീദ്. Photo: The Cricket Express/x.com

ഇതോടെ ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാന്‍ റഷീദിന് സാധിച്ചു. ടി – 20യില്‍ ഒരു എതിരാളിക്ക് എതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ബൗളറായിരിക്കുകയാണ് 37 കാരന്‍. പാക് താരം ഹാരിസ് റൗഫ് ന്യൂസിലാന്‍ഡിന് എതിരെ നേടിയ നേട്ടം മറികടന്നാണ് ഇംഗ്ലണ്ട് ബൗളര്‍ തലപ്പത്തെത്തിയത്.

ടി – 20യില്‍ ഒരു എതിരാളിക്ക് എതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങള്‍ (ഫുള്‍ മെമ്പര്‍ ടീമുകളില്‍)

(താരം – ടീം – എതിരാളി – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)

ആദില്‍ റഷീദ് – ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസ് – 41

ഹാരിസ് റൗഫ് – പാകിസ്ഥാന്‍ – ന്യൂസിലാന്‍ഡ് – 40

ടിം സൗത്തി – ന്യൂസിലാന്‍ഡ് – പാകിസ്ഥാന്‍ – 38

ഷഹീന്‍ അഫ്രീദി – പാകിസ്ഥാന്‍ – ന്യൂസിലാന്‍ഡ് – 35

അതേസമയം, മത്സരത്തില്‍ ആദില്‍ റഷീദിന് പുറമെ, ജെയ്മി ഒവേര്‍ട്ടണും രണ്ട് വിക്കറ്റുകള്‍ നേടി. സാം കറനും ജോഫ്ര ആര്‍ച്ചറും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

വിന്‍ഡീസിനായി ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. താരം 42 പന്തില്‍ 76 റണ്‍സുമായി പുറത്താവാതെ നിന്നു. ഏഴ് സിക്‌സുകളും രണ്ട് ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ഒപ്പം റോസ്റ്റണ്‍ ചെയ്സ് 29 പന്തില്‍ 34 റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ 17 പന്തില്‍ 33 റണ്‍സും ചേര്‍ത്തു. ഷിംറോണ്‍ ഹെറ്റ്‌മേയര്‍ 12 പന്തില്‍ 23 റണ്‍സും സംഭാവന ചെയ്തു.

Content Highlight: Adil Rashid tops the list of most wickets vs an opponent in Men’s T20Is between full member sides

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more