| Thursday, 18th June 2026, 5:00 pm

അന്ന് മുതല്‍ തന്നെ അദ്ദേഹത്തിന്റെ ഗോള്‍ വ്യക്തമായിരുന്നു, സി.എം ആകാന്‍ ഏറ്റവും അനുയോജ്യനായ ആള്‍: സാമന്ത

അശ്വിന്‍ രാജേന്ദ്രന്‍

അടുത്തിടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം പേരും ഉറ്റുനോക്കിയിരുന്നത് തമിഴ്‌നാട്ടിലേക്കായിരുന്നു. കോളിവുഡിലെ ഏറ്റവുമധികം താരമൂല്യമുള്ള അഭിനേതാവായ വിജയ് സിനിമാ ജീവിതം അവസാനിപ്പിച്ച് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി രാഷ്ട്രീയത്തിലേക്കെത്തിയപ്പോള്‍ നേരംപോക്കാണെന്നായിരുന്നു പലരും വിലയിരുത്തിയത്.

താരത്തിന്റെ അവസാന ചിത്രമായി പുറത്തിറങ്ങാനിരുന്ന ജനനായകന്‍ തിയേറ്ററുകളിലെത്താതെ കുരുക്കിലകപ്പെട്ടപ്പോള്‍ താരത്തിന് അടിപതറുകയാണെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിച്ച് കൊണ്ടായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്. ഡി.എം.കെയെ തറപറ്റിച്ച് കൊണ്ട് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടി.വി.കെ മാറുകയും മറ്റ് പാര്‍ട്ടികളുടെ സഹായത്തോടെ വിജയ് അധികാരത്തിലേറുകയും ചെയ്തതോടെ ആദ്യ ശ്രമത്തില്‍ തന്നെ തമിഴ്‌നാട് മുഖ്യമന്ത്രിയായി താരം സ്ഥാനമേല്‍ക്കുകയായിരുന്നു.

സാമന്തയും വിജയ്‌യും. Photo: JFW Achievers award

കഴിഞ്ഞ ദിവസം വിജയ്‌യെ സന്ദര്‍ശിച്ച ശേഷം നടി സാമന്ത റുത് പ്രഭു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രിയായ ശേഷം വിജയ്‌യെ കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് താരം.

‘ഈ അഭിമുഖത്തിന് ശേഷം ഞാന്‍ വിജയ് സാറിനെ കാണാനായി പോകുകയാണ്. സാധാരണയായി ഞാന്‍ ആരെ കാണാനും ഇത്രയും എക്‌സൈറ്റഡ് ആവാറില്ല. പക്ഷേ ഇത്തവണ ഞാന്‍ വളരെയധികം ആകാംക്ഷയിലാണ്. കാരണം ഞാന്‍ വിജയ് സാറുടെ ഒപ്പം 3 ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്തു. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ അടുത്ത് സ്‌പെഷ്യലായി എന്തോ ഒന്ന് ഉണ്ടെന്ന് എനിക്കറിയാമായിരുന്നു.

വിജയ് . Photo: X.com

അന്ന് തന്നെ എനിക്കറിയാമായിരുന്നു അദ്ദേഹത്തിന് ഒരു ഫോക്ക്‌സ് ഉണ്ടെന്നും അത് വളരെയധികം വ്യക്തതയുള്ളതാണെന്നും. അത് പെട്ടെന്ന് ഉണ്ടായതല്ല. കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ഉള്ളില്‍ ഉണ്ടായിരുന്നതാണ് ആ ലക്ഷ്യം. ആ ലക്ഷ്യത്തിനായി അദ്ദേഹം സ്ഥിരതയോടെ പ്രവര്‍ത്തിച്ചു. ഇന്നദ്ദേഹം ആ ജോലി ചെയ്യാന്‍ ഏറ്റവും അനുയോജ്യനായ ആളാണ്,’സാമന്ത പറഞ്ഞു.

Content Highlight: Actress Samantha talks about Vijay as cm of Tamilnadu

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more