| Tuesday, 28th February 2017, 11:51 am

നടിയെ തട്ടിക്കൊണ്ടു പോയ സംഭവം: മൊബൈല്‍ഫോണിനായി നാവികസേനയുടെ സഹായത്തോടെ തിരച്ചില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ താരത്തിന്റെ ദൃശ്യങ്ങളും വീഡിയോകളും പകര്‍ത്തിയെന്ന് പറയപ്പെടുന്ന മൊബൈല്‍ ഫോണിനായുള്ള തിരച്ചില്‍ പൊലീസ് ഇന്നും തുടരുന്നു.

ഗോശ്രീ പാലത്തിന്റെ താഴേക്കാണ് ഫോണ്‍ വലിച്ചെറിഞ്ഞതെന്ന് സുനി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം നാവിക സേനയുടെ സഹായത്തോടെ പുഴയില്‍ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

സംഭവശേഷം ഫോണ്‍ വലിച്ചെറിഞ്ഞെന്ന നിലപാടില്‍ സുനി ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ ഫോണ്‍ കളഞ്ഞതായ സ്ഥലം മാറ്റിപ്പറയുന്നുമുണ്ട്. ഇതനുസരിച്ച് തമ്മനം മുതല്‍ ഗോശ്രീ പാലംവരെ നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു.

പുഴയുടെ മധ്യഭാഗത്തേക്ക് ഫോണ്‍ വലിച്ചെറിഞ്ഞെന്നാണ് സുനി പൊലീസിന് മൊഴി നല്‍കിയത്. അടിയൊഴുക്കുള്ളസ്ഥലമായതിനാല്‍ തന്നെ ശ്രമം ഫലവത്താകുമോ എന്ന് സംശയമുണ്ട്. എങ്കിലും പ്രതീക്ഷയില്‍ തന്നെയാണ് പൊലീസ്.


Dont Miss ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തെന്ന് പിണറായി ; 171 പേര്‍ക്കെതിരെ കാപ്പ ചുമത്തി


അതേസമയം ഭീഷണിപ്പെടുത്തി പണം തട്ടലാണ് ഉദ്ദേശ്യമെങ്കില്‍ മുഖ്യ ഉപകരണമായി മാറുന്ന മൊബൈല്‍ ഫോണ്‍ ഇയാള്‍ വലിച്ചെറിയില്ലെന്നും പൊലീസ് വിശ്വസിക്കുന്നുണ്ട്. ഇയാള്‍ക്ക് ഉറച്ചവിശ്വാസമുള്ള ഏതോ കേന്ദ്രത്തില്‍ ഫോണ്‍ ഉണ്ടെന്ന നിഗമനവും പൊലീസ് വെച്ചുപുലര്‍ത്തുന്നു.

ഫോണിനായുള്ള തിരച്ചിലിന്റെ ഭാഗമായി സുനിയുടെ സുഹൃത്ത് പ്രതീഷിന്റെ വീട്ടില്‍ പൊലീസ് ശനിയാഴ്ച റെയ്ഡ് നടത്തുകയും ഇയാളെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more