| Monday, 8th December 2025, 3:55 pm

പി.ടിയുടെ ആത്മാവ് ഈ വിധിയില്‍ ഒരിക്കലും തൃപ്തമാകില്ല; ഉപാധികളില്ലാതെ അവള്‍ക്കൊപ്പം മാത്രം: ഉമ തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ട കോടതി വിധിയില്‍ അതൃപ്തി അറിയിച്ച് ഉമ തോമസ് എം.എല്‍.എ.

പി.ടി തോമസിന്റെ ആത്മാവ് ഈ വിധിയില്‍ ഒരിക്കലും തൃപ്തിയടയില്ലെന്നും നടി ആക്രമിക്കപ്പെട്ട കേസില്‍ എല്ലാ തിരിക്കഥകളെയും തകര്‍ത്ത് കോടതിക്ക് മുന്നില്‍ മൊഴി നല്‍കാന്‍ പോയ വ്യക്തിയായിരുന്നു പി.ടി. തോമസെന്നും ഉമ തോമസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

തെരുവില്‍ ആ പെണ്‍കുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടില്‍ നിന്നാണ്
പി.ടി. ഇറങ്ങിപ്പോയത്. അവള്‍ക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നില്‍ രാവും പകലും നിരാഹാരം കിടന്നതും അവര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്‍മിപ്പിച്ചു.

കോടതി നടപടികള്‍ തുടരുമ്പോള്‍, എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവള്‍ക്കൊപ്പം മാത്രമെന്നും ഉമ തോമസ് പ്രതികരിച്ചു.

ഉമ തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ്:

തെരുവില്‍ ആ പെണ്‍കുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടില്‍ നിന്നാണ്
പി ടി ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകര്‍ത്തത്. കോടതിക്ക് മുമ്പില്‍ മൊഴി കൊടുക്കാന്‍ പോയത്.

അവള്‍ക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നില്‍ രാവും പകലും നിരാഹാരം കിടന്നത്.
പി ടിയുടെ ആത്മാവ്, ഇന്നീ വിധിയില്‍ തൃപ്തമാകുമോ? ഒരിക്കലുമില്ല.

കോടതി നടപടികള്‍ തുടരുമ്പോള്‍, എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവള്‍ക്കൊപ്പം മാത്രം.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് (തിങ്കളാഴ്ച) രാവിലെ പതിനൊന്നിനാണ് കോടതി വിധി പുറത്തുവന്നത്. ഒന്നുമുതല്‍ ആറ് വരെയുള്ള എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.

എന്നാല്‍ ഏഴ് മുതല്‍ 10 വരെയുള്ള പ്രതികള്‍ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് കോടതി വിധി.

ഗൂഢാലോചന കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും വിധിയില്‍ പറഞ്ഞിരുന്നു. കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്.

കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. തോമസിന്റെതാണ് വിധി.

Content Highlight: Actress Attack Case: Uma Thomas MLA About the Court Verdict

We use cookies to give you the best possible experience. Learn more