| Tuesday, 12th May 2026, 8:28 pm

അമര്‍ അക്ബര്‍ അന്തോണിയുടെ കഥ പറയുന്നതിനിടയില്‍ ജയേട്ടന്‍ എഴുന്നേറ്റ് പോയി, ഇഷ്ടപ്പെട്ടില്ലെന്നാണ് ഞങ്ങള്‍ കരുതിയത്: വിഷ്ണു ഉണ്ണികൃഷ്ണന്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാളികളുടെ ഇഷ്ട ചിത്രങ്ങളിലൊന്നായ എന്റെ വീട് അപ്പൂന്റേവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. അഭിനേതാവിന് പുറമെ തിരക്കഥാകൃത്തായും തിളങ്ങിയ വിഷ്ണു ശ്രദ്ധിക്കപ്പെടുന്നത് നാദിര്‍ഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ്. തിയേറ്ററുകളില്‍ വലിയ രീതിയില്‍ ഹിറ്റായ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നായിരുന്നു. ഇരുവരും ചേര്‍ന്ന് തിരക്കഥയൊരുക്കി തിയേറ്ററുകളില്‍ ഹിറ്റാക്കി മാറ്റിയ ചിത്രമായിരുന്നു 2015ല്‍ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ അന്തോണി.

നാദിര്‍ഷയുടെ ആദ്യ സംവിധാന സംരഭമായ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത് മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ തുടങ്ങിയവരായിരുന്നു. ചിത്രത്തിന്റെ കഥ പറയാനായി ജയസൂര്യയെ സമീപിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് നളന്‍ ഷൈന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും . Photo: X.com

അമര്‍ അക്ബര്‍ അന്തോണിയുടെ കഥ പറയാനായി ആദ്യം മറ്റൊരു താരത്തെയായിരുന്നു സമീപിച്ചിരുന്നതെന്നും എന്നാല്‍ കഥ കേട്ട് കഴിഞ്ഞ ശേഷം അതിനെക്കുറിച്ച് ഒന്നും പറയാതെ മറ്റെന്തെല്ലാമോ ആയിരുന്നു അദ്ദേഹം പറഞ്ഞതെന്നും വിഷ്ണു പറയുന്നു. അങ്ങനെ അത് ശരിയാകാതെ അവിടെ നിന്ന് വരുന്ന സമയത്താണ് ജയസൂര്യയെ ഒന്ന് വിളിച്ചുനോക്കിയാലോ എന്ന് നാദിര്‍ഷാ പറയുന്നതെന്നും പിന്നീട് താരത്തിന്റെ അടുത്തേക്ക് പോകുകയായിരുന്നെന്നും വിഷ്ണു പറഞ്ഞു.

‘വിളിച്ചപ്പോള്‍ അതിനെന്താ കേള്‍ക്കാം എന്നാണ് ജയേട്ടന്‍ പറഞ്ഞത്. മൂന്ന് പേരുടെ കൂട്ടപരിപാടിയാണ് സിഗിംള്‍ പരിപാടിയല്ല കുഴപ്പമില്ലല്ലോ എന്ന് ഇക്ക ചോദിച്ചു. എനിക്ക് അങ്ങനെ ഒന്നും ഇല്ല ഇക്ക അങ്ങനെയാണെങ്കില്‍ ഞാന്‍ മങ്കിപെന്‍ എന്ന സിനിമ ചെയ്യുമോ, അതില്‍ ആ പയ്യനല്ലേ ഹീറോ എന്നാണ് ജയേട്ടന്‍ പറഞ്ഞത്. അന്ന് വൈകുന്നേരം തന്നെ ജയേട്ടന്റെ വീട്ടില്‍ ചെന്നു. സ്‌ക്രിപ്റ്റ് വായിച്ച് കേള്‍പ്പിക്കാന്‍ തുടങ്ങി.

അമര്‍ അക്ബര്‍ അന്തോണി. Photo: Asianet News Malayalam

ഇന്റര്‍വെല്‍ വരെ പുള്ളി ചിരിക്കുകയെല്ലാം ചെയ്യുന്നുണ്ട്. ഇന്റര്‍വെല്‍ ആയപ്പോള്‍ പുള്ളി ഒരു മിനിട്ട് കേട്ടോ എന്ന് പറഞ്ഞ് എഴുന്നേറ്റ് പോയി. ഞാനും ബിബിനും നാദിര്‍ഷാക്കയും പരസ്പരം നോക്കി. ബാക്കി വായിക്കേണ്ടെന്ന് പറയുമോ എന്നായി ഞങ്ങളുടെ ടെന്‍ഷന്‍. അങ്ങനെ കുറച്ച് നേരം കഴിഞ്ഞ് പുള്ളി അകത്ത് നിന്ന് പുറത്തേക്ക് വന്നു. എന്താടാ നിനക്ക് ഇഷ്ടമായില്ലേ എന്ന് ഇക്ക ചോദിച്ചു. അതെന്താ ഇക്ക അങ്ങനെ ചോദിച്ചത് ഞാനിത് കഴിയാന്‍ സമയമെടുക്കും നിങ്ങള്‍ക്കുള്ള ഫുഡ് റെഡിയാക്കാന്‍ പറയാന്‍ പോയതാണെന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് ഭയങ്കര സന്തോഷമായി,’ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

Content Highlight: Actor Unnikrihsnan talks about his experience with Jayasurya

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more