| Wednesday, 22nd July 2026, 10:19 am

പ്രേമിക്കുകയാണെങ്കില്‍ ലാലേട്ടനെ പോലെ പ്രേമിക്കണം; നമ്മള്‍ അറിയാതെ കൊതിച്ചുപോകും: ഷാജോണ്‍

ആര്യ.പി

മലയാളത്തിലെ തന്റെ പ്രിയപ്പെട്ട സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ഷാജോണ്‍. മനസില്‍ ഓര്‍ത്തിരിക്കുന്ന സിനിമകള്‍ എന്നും മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേതും തന്നെയാണെന്ന് ഷാജോണ്‍ പറയുന്നു.

ചെറുപ്പം മുതലേ മോഹന്‍ലാലിന്റെ സിനിമകള്‍ തന്നെയായിരുന്നു കൂടുതലും കാണുന്നതെന്നും മമ്മൂക്കയുടെ സിനിമകള്‍ ഇഷ്ടമാണെങ്കിലും
പുള്ളിയെ നമ്മള്‍ വേറെ ഒരു ലെവലിലാണ് വെച്ചിരിക്കുന്നത് എന്നായിരുന്നു ഷാജോണ്‍ പറഞ്ഞത്. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാജോണ്‍.

‘മമ്മൂക്ക എന്ന് പറഞ്ഞാല്‍ ഗ്ലാമര്‍ ഉള്ള ഒരാള്‍. നല്ല അഭിനയം നല്ല ശരീരഭംഗി. ലാലേട്ടന്‍ അങ്ങനെയല്ല നമ്മള്‍ അനുകരിക്കാന്‍ വേണ്ടി ശ്രമിക്കുന്ന ഒരാളാണ്. ലാലേട്ടന്റെ സിനിമകള്‍ പറയുകയാണെങ്കില്‍ തൂവാനത്തുമ്പികള്‍, സര്‍വകലാശാല, അങ്ങനെ എത്രയെത്ര സിനിമകള്‍.

സര്‍വകലാശാലയിലെ വേണുച്ചേട്ടന്റെ പെര്‍ഫോമന്‍സൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു വിങ്ങലാണ്. പിന്നെ സുഖമോ ദേവി. ലാലേട്ടന്റെ ആ ബുള്ളറ്റ്. ഞാന്‍ ആദ്യം വാങ്ങിയത് ഒരു ബുള്ളറ്റാണ്. അമ്മച്ചി പെന്‍ഷനായപ്പോള്‍ ആ പൈസ കൊണ്ട് വാങ്ങിച്ചുതന്നതാണ്.

സുഖമോ ദേവി സിനിമയില്‍ നിന്നുള്ള രംഗം

ഇപ്പോഴും ഉണ്ട് അത്. 86 മോഡല്‍. അതില്‍ കയറി ഇരിക്കുമ്പോള്‍ അറിയാതെ നമ്മുടെ തോളിങ്ങനെ ചരിയും. ലാലേട്ടന്റെ സണ്ണി എന്ന കഥാപാത്രത്തിന്റെ ഇന്‍ഫ്‌ളുവന്‍സാണ്. എന്തൊരു ക്യാരക്ടറാണ് അത്.

നമ്മള്‍ പ്രേമിക്കുമ്പോഴൊക്കെ അങ്ങനെ പ്രേമിക്കണം. അറിയാതെ കൊതിച്ചുപോകും നമ്മള്‍. എത്ര സോഷ്യലാണ് പുള്ളി അതില്‍. അങ്ങനത്തെ ഒരുപാട് സിനിമകള്‍. വന്ദനം, ഞാന്‍ എന്റെ പിള്ളേരോട് പറയും നിങ്ങള്‍ ഈ പടങ്ങളൊക്കെ കാണണം എന്ന്.

മിഥുനമൊക്കെ അവര്‍ക്ക് കാണിച്ചുകൊടുത്തപ്പോള്‍ അവര്‍ ഞെട്ടിപ്പോയി. ഞാന്‍ കുഞ്ഞിലേ ഇത്രയും ആരാധനയോടെ കണ്ട നടന്റെ കൂടെയല്ലേ ദൈവമേ ഞാന്‍ അഭിനയിച്ചതെന്ന് അത്ഭുതത്തോടെ ഓര്‍ക്കാറുണ്ട്.

അതുപോലെ കിരീടം എന്നെ ഹോണ്ട് ചെയ്ത പടമാണ്. എന്റെ അപ്പന്‍ പൊലീസായിരുന്നു. അതിലുള്ള പല സീനും എനിക്ക് കണക്ട് ചെയ്യാന് പറ്റിയിരുന്നു.

Mammootty Photo: Screen grab/ Mammootty Kampany

മമ്മൂക്കയെ കുറിച്ച് പറഞ്ഞാല്‍ മൃഗയ, പപ്പയുടെ സ്വന്തം അപ്പൂസ്, വടക്കന്‍വീരഗാഥ അങ്ങനെ എത്ര എത്ര സിനിമകള്‍. മമ്മൂക്കയൊക്കെ നമ്മളെ ഒപ്പമിരുത്തുന്നു സംസാരിക്കുന്നു. ഇതൊക്കെ നമ്മുടെ സ്വപ്‌നങ്ങളല്ലേ.

ഇവരെ ഒരു തവണ കണ്ടാലും അടുത്ത തവണ കാണുമ്പോള്‍ അടുത്തുപോയി സംസാരിക്കാന്‍ പേടിയാണ്. നമ്മുടെ ഉള്ളില്‍ ഇവര്‍ക്കുള്ള ഒരു സ്ഥാനം അതാണല്ലോ,’ ഷാജോണ്‍ പറഞ്ഞു.

Content Highlight: Actor Shajon about Mohanlal Love Scenes on Movies

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more