| Tuesday, 15th September 2026, 8:19 pm

കുട്ടിക്കാലത്ത് സാധാരണ കഥകള്‍ കേള്‍ക്കുന്നതിന് പകരം അച്ഛന്‍ പറഞ്ഞുതന്നത് പത്മരാജന്‍ സാറിന്റെയും ലാലേട്ടന്റെയും കഥകളാണ്: സംഗീത് പ്രതാപ്

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് സംഗീത് പ്രതാപ്. എഡിറ്ററായി സിനിമയില്‍ എത്തിയ സംഗീത് 2024ല്‍ ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. എന്നാല്‍ അഭിനേതാവെന്ന നിലയില്‍ സംഗീത് ശ്രദ്ധിക്കപ്പെടുന്നത് 2022ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിലൂടെയാണ്.

സംഗീതിനെ ഇന്‍ഡസ്ട്രിയില്‍ ആക്ടറെന്ന നിലയില്‍ വലിയ രീതിയില്‍ സഹായിച്ച ചിത്രമായിരുന്നു 2024ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു. ചിത്രത്തിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രവും നസ്ലെനൊപ്പമുള്ള കോമ്പിനേഷനും സംഗീതിനെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്ലഹേം കുടുംബ യൂണിറ്റിലൂടെ ഒരിക്കല്‍ കൂടെ സിനിമാലോകത്ത് ചുവടുറപ്പിച്ചിരിക്കുകയാണ് താരം. 300 കോടിയും പിന്നിട്ട് വലിയ കുതിപ്പാണ് ചിത്രം ബോക്സ് ഓഫീസില്‍ നടത്തുന്നത്.

Photo: X.com

മലയാള സിനിമയില്‍ ദീര്‍ഘകാലം ഛായഗ്രഹകനായും അസിസ്റ്റന്റ് ഛായാഗ്രഹകനായും പ്രവര്‍ത്തിച്ച പ്രതാപ് കുമാര്‍ ആണ് സംഗീതിന്റെ പിതാവ്. തൂവാനത്തുമ്പികള്‍, രാജാവിന്റെ മകന്‍, ഇന്‍ ഹരിഹര്‍ നഗര്‍, തുടങ്ങിയ ചിത്രങ്ങളില്‍ മുതിര്‍ന്ന സിനിമാറ്റോഗ്രാഫറായ ജയനന്‍ വിന്‍സെന്റിന്റെ കൂടെ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ കാര്‍ത്തിക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ കുട്ടിക്കാലത്ത് അച്ഛന്‍ പറഞ്ഞുതന്ന കഥകളെ കുറിച്ച് സംഗീത് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് സിനിമയിലേക്കെത്താനുള്ള ഇന്‍സ്പിരേഷന്‍ തുടങ്ങുന്നത് അച്ഛന്റെ കഥകളില്‍ നിന്നാണെന്ന് താരം പറഞ്ഞു.

‘സിനിമാക്കാരനാകണം എന്ന ഇന്‍സ്പിരേഷന്‍ തുടങ്ങുന്നത് അച്ഛന്റെ കഥകളില്‍ നിന്നുമാണ്. ചെറുപ്പത്തില്‍ എല്ലാവരും സാധാരണ കഥകള്‍ കേള്‍ക്കുന്ന സമയത്ത് ഞാന്‍ കേട്ടത് ജോഷി സാറിന്റെയും പത്മരാജന്‍ സാറിന്റെയും ലാലേട്ടന്റെയും മമ്മൂക്കയുടെയും ഐ.വി. ശശി സാറിന്റെയും കൂടെയെല്ലാം വര്‍ക്ക് ചെയ്തിട്ടുള്ള അച്ഛന്റെ എകസ്പീരിയന്‍സാണ്.

അച്ഛന്‍ തുടങ്ങുന്നത് അടിയൊഴുക്കുകള്‍ എന്ന് പറയുന്ന സിനിമയിലാണ്. അവിടുന്ന് തുടങ്ങി രാജാവിന്റെ മകന്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, തൂവാനത്തുമ്പികള്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം വര്‍ക്ക് ചെയ്തിട്ടുണ്ട്. നമ്മള്‍ ആ സമയത്ത് സിനിമകളെല്ലാം കണ്ട് തുടങ്ങിയിട്ടേ ഉള്ളൂ. അന്ന് നമുക്ക് അത്രയും അത്ഭുതമായിട്ടുള്ള സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുള്ള ആള്‍, അവിടുത്തെ എക്പീരിയന്‍സ് നമുക്ക് പറഞ്ഞുതരികയാണ്. എനിക്കിപ്പോഴും ഓര്‍മയുണ്ട് തൂവാനത്തുമ്പികളില്‍ ലാലേട്ടനും സുമലതയും ബീച്ചില്‍ വെള്ളമടിച്ചിട്ടുള്ള സ്വീകന്‍സുണ്ടല്ലോ അതിന്റെ ബാക്ക് എന്‍ഡിലുള്ള ഷൂട്ടിങ് എക്‌സ്പീരിയന്‍സെല്ലാം അച്ഛന്‍ പറഞ്ഞുതന്നിട്ടുണ്ട്. അതെല്ലാം ഭയങ്കര ഇന്‍ട്രസ്റ്റിങ്ങായിരുന്നു.

സംഗീത് പ്രതാപ്. Photo: Screen Grab/ Karthik Surya/ Youtube.com

ഒരു എട്ടാം ക്ലാസ് മുതല്‍ തന്നെ ലെന്‍സിങ്ങിനെയും ഷോട്ടുകളെയും കുറിച്ചായിരുന്നു അച്ഛന്‍ പറഞ്ഞുതന്നത്. വളരെ ബേസിക്കായി നമുക്ക് പെട്ടെന്ന് മനസിലാവുന്ന ബിഗിനര്‍ ലെവലിലുള്ള സാധനങ്ങളായിരുന്നു പറഞ്ഞുതന്നത്. പക്ഷേ സിനിമ കരിയറായി ചൂസ് ചെയ്യണം എന്ന ചിന്ത എനിക്കും അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നില്ല. ഞാന്‍ സിനിമയിലേക്കില്ല എന്ന തീരുമാനത്തില്‍ തന്നെയായിരുന്നു ആദ്യം ഉണ്ടായിരുന്നത്,’ സംഗീത് പറഞ്ഞു.

Content Highlight: Actor Sangeeth Prathap talks about his father

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more