| Tuesday, 6th January 2026, 7:42 pm

ബലാത്സംഗ കേസ്; മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ അതിജീവിത ഹൈക്കോടതിയില്‍

രാഗേന്ദു. പി.ആര്‍

കൊച്ചി: ലൈംഗിക പീഡന കേസില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ അതിജീവിത ഹൈക്കോടതിയില്‍. ജാമ്യാപേക്ഷയില്‍ കക്ഷിചേരാന്‍ അതിജീവിത അപേക്ഷ നല്‍കി. നാളെ (ബുധന്‍) ആണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.

ഇതിന് മുന്നോടിയായാണ് അതിജീവിതയുടെ നീക്കം. ജസ്റ്റിസ് എ. ബദറുദ്ധീന്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. തനിക്ക് പറയാനുള്ളതും കേള്‍ക്കണമെന്നും രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്നും അതിജീവിത കോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസം അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിനെതിരെ അതിജീവിത വീണ്ടും പരാതി നല്‍കിയിരുന്നു. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിലാണ് പരാതി നല്‍കിയത്.

ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തും വിധം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വീഡിയോ പങ്കുവെച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് യുവതിയുടേത് വ്യാജപരാതിയാണെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഈശ്വര്‍ പൊലീസില്‍ പരാതിപ്പെടുകയും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ നീക്കം.

2025 നവംബര്‍ 27നാണ് രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പിന്നാലെ രാഹുല്‍ ഒളിവില്‍ പോകുകയും യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു.

തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ കോടതി രാഹുലിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിക്കുകയാണ് ചെയ്തത്. രാഹുലിന്റെ അറസ്റ്റും തടഞ്ഞിരുന്നു. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവിന്റെ കാലാവധി കോടതി നീട്ടുകയും ചെയ്തിരുന്നു.

Content Highlight: Abuse case; Survivor moves High Court against Mamkootathil’s anticipatory bail plea

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more