| Wednesday, 18th February 2026, 9:10 pm

നാണക്കേടിന്റെ ചരിത്രത്തില്‍ സഞ്ജു ഒറ്റയ്ക്കല്ല, ഒപ്പം അഭിഷേകുമുണ്ട്!

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പ് 2026ലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ നെതര്‍ലാന്‍ഡ്‌സിനെ നേരിടുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. ബാറ്റിങ് അവസാനിച്ചപ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്.

അഞ്ചാമനായി ഇറങ്ങിയ ശിവം ദുബെയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. 31 പന്തില്‍ നിന്ന് നാല് ഫോറും ആറ് സിക്‌സും ഉള്‍പ്പടെ 66 റണ്‍സാണ് താരം നേടിയത്. 212.90 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

താരത്തിന് പുറമെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 28 പന്തില്‍ 38 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 21 പന്തില്‍ 30 റണ്‍സും നേടി മികവ് പുലര്‍ത്തി. തിലക് വര്‍മ 31 റണ്‍സിനാണ് മടങ്ങിയത്. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ ഏഴ് പന്തില്‍ 18 റണ്‍സും നേടി മിന്നും പ്രകടനം നടത്തി.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് നെതര്‍ലാന്‍ഡ്‌സ് നല്‍കിയത്. ഓറഞ്ച് ആര്‍മിക്ക് വേണ്ടി ആദ്യ ഓവറിനെത്തിയ ആര്യന്‍ ദത്ത് തന്റെ മൂന്നാം പന്തില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ പൂജ്യം റണ്‍സിന് പറഞ്ഞയക്കുകയായിരുന്നു. മൂന്ന് പന്തുകള്‍ നേരിട്ട അഭിഷേകിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ആര്യന്‍ കൂടാരം കയറ്റിയത്.

2026ല്‍ അഭിഷേക് കളിച്ച മൂന്ന് മത്സരങ്ങളിലും ഡക്കായാണ് താരം മടങ്ങിയത്. ഇതോടെ ഒരു നാണക്കേടിന്റെ ലിസ്റ്റിലും അഭിഷേക് എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കാകുന്ന ഇന്ത്യന്‍ താരമാകുകയാണ് അഭിഷേക്. ഈ ലിസ്റ്റില്‍ മലയാളി താരം സഞ്ജു സാംസണൊപ്പമാണ് അഭിഷേക്.

സഞ്ജു 2024ല്‍ അഞ്ച് തവണയാണ് ഡക്കായത്. എന്നാല്‍ 2026ന്റെ തുടക്കത്തില്‍ തന്നെ അഭിഷേക് അഞ്ച് ഡക്കില്‍ കുരുങ്ങിയിരിക്കുകയാണ്. മാത്രമല്ല ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഡക്കാകുന്ന ഇന്ത്യന്‍ താരമെന്ന മോശം നേട്ടവും അഭിഷേകിന്റെ തലയിലാണ് പതിച്ചത്. ഇത്തവണ കളിച്ച മൂന്ന് മത്സരങ്ങളിലും ഡക്കായാണ് താരം മടങ്ങിയത്. കഴിഞ്ഞ ഏഴ് ഇന്നിങ്‌സില്‍ നിന്ന് അഞ്ച് ഡക്ക് അഭിഷേക് നേരിടേണ്ടി വന്നെന്ന് പറയുമ്പോള്‍ താരത്തിന്റെ ഫോമില്‍ ഏവരും ആശങ്കപ്പെടുകയാണ്.

അതേസമയം നെതര്‍ലാന്‍ഡ്‌സിന് വേണ്ടി ലോഗന്‍ വാന്‍ ബീക്ക് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആര്യന്‍ ദത്ത് രണ്ട് വിക്കറ്റും കൈല്‍ ക്ലെന്‍ ഒരു വിക്കറ്റും നേടി.

നെതര്‍ലാന്‍ഡ്സ് പ്ലെയിങ് ഇലവന്‍

മൈക്കല്‍ ലെവിറ്റ്, മാക്സ് ഒഡൗഡ്, ബാസ് ഡി ലീഡ്, കോളിന്‍ അക്കര്‍മാന്‍, സ്‌കോട്ട് എഡ്‌വേര്‍ഡ്സ് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), സാച്ച് ലയണ്‍-കാഷെറ്റ്, നോഹ് ക്രോസ്, റോലോഫ് വാന്‍ ഡെര്‍ മെര്‍വെ, ലോഗന്‍ വാന്‍ ബീക്ക്, ആര്യന്‍ ദത്ത്, കെയ്ല്‍ ക്ലീന്‍

ഇന്ത്യ പ്ലെയിങ് ഇലവന്‍

ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ

Content Highlight: Abhishek Sharma Join With Sanju Samson In a Unwanted Record List

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more