| Thursday, 19th July 2018, 6:29 pm

അഭിമന്യു വധം; പ്രതിക്ക് ക്യാംപസില്‍ നിന്നും പിന്തുണ കിട്ടി; അന്വേഷണം ക്യാംപസ് ഫ്രണ്ടുകാരായ പെണ്‍കുട്ടികളിലേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അഭിമന്യു വധക്കേസ് അന്വേഷണം മഹാരാജാസ് ക്യാംപസിനുള്ളിലേക്ക് വ്യാപിപ്പിച്ച് അന്വേഷണം സംഘം. അഭിമന്യു കൊലപ്പെട്ടതിന് മുന്‍പും ശേഷവും മുഖ്യപ്രതി മുഹമ്മദിന് ക്യാംപസില്‍ നിന്നും പിന്തുണ കിട്ടിയെന്നാണ് പൊലീസിന്റെ പുതിയ കണ്ടെത്തല്‍. എസ്.എഫ്.ഐയെ പ്രതിരോധിക്കാനുള്ള ക്യാംപസ് ഫ്രണ്ട് തീരുമാനത്തെക്കുറിച്ച് ഇവര്‍ക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഇതേതുടര്‍ന്നാണ് മഹാരാജാസിലെ ക്യാംപസ് ഫ്രണ്ട് അനുഭാവികളായ പെണ്‍കുട്ടികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. മഹാരാജാസിലെ വിദ്യാര്‍ത്ഥിയും കേസിലെ മുഖ്യപ്രതിയുമായ മുഹമ്മദിന്റെ സഹപാഠികളായ ചില വിദ്യാര്‍ത്ഥിനികളെ പൊലീസ് അറസ്റ്റു ചെയ്‌തേക്കും എന്നും സൂചനയുണ്ട്.


Read Also : മോഹന്‍ലാലിനേക്കാളും മികച്ച നടന്‍ മമ്മൂട്ടി തന്നെ: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്


അഭിമന്യു കൊല്ലപ്പെട്ട ശേഷം ഒളിവില്‍ പോയെ മുഹമ്മദ് ഈ വിദ്യാര്‍ത്ഥിനികളുമായി ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് കരുതുന്നു. ക്യാംപസിനുള്ളില്‍ തീവ്രനിലപാടുകള്‍ സ്വീകരിച്ച ആളായിരുന്നു മുഹമ്മദെന്നും പൊലീസ് ഇപ്പോള്‍ വെളിപ്പെടുത്തുന്നുണ്ട്.

അഭിമന്യു വധത്തില്‍ പ്രതികള്‍ മുപ്പതിലേറെയെന്നാണ് അന്വേഷണസംഘം പറയുന്നത്. കുത്തിയ സംഘത്തില്‍ പതിനഞ്ചോളം പേരാണുള്ളത്. അവര്‍ക്കു സഹായം ചെയ്തവരാണു മറ്റുള്ളവര്‍. പ്രതികളെ ഒളിപ്പിച്ചവരുടെയും രക്ഷപെടാന്‍ സഹായിച്ചവരുടെയും പട്ടിക തയാറാക്കിയിട്ടുണ്ട്. ഇതുവരെ 12 അറസ്റ്റ് മാത്രമാണു നടന്നത്. ബാക്കിയുളളവരെയും തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.

കേസിലെ പ്രധാന പ്രതി മുഹമ്മദ് ഇന്നലെയാണു പിടിയിലായത്. കര്‍ണാടക അതിര്‍ത്തിക്കടുത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസില്‍ പ്രതികളെ രക്ഷപെടാന്‍ സഹായിച്ച തലശേരി സ്വദേശി ഷാജഹാനും ഇന്നലെ പിടിയിലായി. കൊലപാതകത്തിലോ ആസൂത്രണത്തിലോ നേരിട്ടു പങ്കെടുത്തവരില്‍ ആരെയും പിടികൂടാന്‍ കഴിയാതെ പ്രതിരോധത്തിലായിരുന്ന പൊലീസിനു തല്‍ക്കാലം ആശ്വസിക്കാവുന്ന അറസ്റ്റായിരുന്നു ഇത്

Latest Stories

We use cookies to give you the best possible experience. Learn more