| Saturday, 25th April 2026, 5:38 pm

രാജ്യസഭാ അംഗങ്ങളുടെ കൂറുമാറ്റം; എം.പിമാരെ അയോഗ്യരാക്കണമെന്ന് ആം ആദ്മി

മുഹമ്മദ് നബീല്‍

ന്യൂദൽഹി: രാഘവ് ഛദ്ദ ഉൾപ്പെടെ ആം ആദ്മി പാർട്ടിയുടെ ഏഴ് രാജ്യസഭാ അംഗങ്ങൾ ബി.ജെ.പിയിലേക്ക് ചേക്കേറിയതോടെ ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാന് കത്തയക്കുമെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിങ്.

രാജ്യസഭയിലും ലോക്‌സഭയിലും യാതൊരുവിധത്തിലുള്ള പിളർപ്പിനോ വിഭാഗീയതയ്ക്കോ നിയമസാധുതയില്ലെന്ന് കൂറുമാറ്റ നിരോധന നിയമം വ്യക്തമായി പറയുന്നുണ്ടെന്നും, മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിൽപ്പോലും അതിന് നിയമപരമായ അംഗീകാരമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ബി.ജെ.പിയിൽ ചേരാനുള്ള പാർട്ടിവിട്ട ഏഴ് രാജ്യസഭാ അംഗങ്ങളുടെയും തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്,’ സഞ്ജയ് സിങ് പറഞ്ഞു.

അതേസമയം രാജ്യസഭയിലെ ആം ആദ്മി പ്രതിനിധികൾ ഭരണഘടനാപരമായ വ്യവസ്ഥകൾ വിനിയോഗിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ബി.ജെ.പിയിൽ ലയിക്കുകയാണെന്നുമാണ് വാർത്താസമ്മേളനത്തിൽ രാഘവ് ചദ്ദ പറഞ്ഞു.

ഗവൺമെന്റിനെതിരായ നിർണ്ണായക വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് രാജ്യസഭയിലെ ആം ആദ്മിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് രാഘവ് ചദ്ദ പാർട്ടി വിട്ടിരിക്കുന്നത്.

അതേസമയം ആം ആദ്മി പാർട്ടി അതിന്റെ യഥാർത്ഥ മൂല്യങ്ങളിൽ നിന്ന് ഏറെ അകന്നുപോയെന്നും പാർട്ടിയുടെ നേതാവായ അരവിന്ദ് കെജ്‌രിവാൾ പഴയതുപോലെയല്ലെന്നും പാർട്ടിവിട്ട സ്വാതി മലിവാൾ ആരോപിച്ചു.

‘ഞാൻ എന്റെ വീട് ഉപേക്ഷിച്ചു, ഏഴ് വർഷത്തോളം ചേരികളിൽ താമസിച്ചു, ജോലി രാജിവെച്ച് എല്ലാ പ്രക്ഷോഭങ്ങളെയും പിന്തുണച്ചു. എന്നാൽ ആക്രമിക്കപ്പെട്ടതിന് ശേഷം ഒരു എഫ്‌.ഐ.ആർ ഫയൽ ചെയ്യാൻ ശ്രമിച്ചപ്പോൾ കെജ്‌രിവാളിന്റെ വസതിയിൽ വെച്ച് അദ്ദേഹത്തിന്റെ സഹായി എന്നെ മർദിക്കുകയാണ് ചെയ്തത്,’ മലിവാൾ കൂട്ടിച്ചേർത്തു.

രാഘവ് ചദ്ദ, സന്ദീപ് പഥക്, അശോക് മിത്തൽ, ഹർഭജൻ സിംഗ്, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാൾ എന്നിവരാണ് ഇന്നലെ ബിജെപിയിൽ ചേർന്ന ആം ആദ്മി നേതാക്കൾ.

Content Highlight: Aam Aadmi Party Rajya Sabha members defect; Aam Aadmi Party demands disqualification of MPs

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more