| Monday, 12th January 2026, 9:55 am

ഗസയില്‍ നിന്ന് ജനങ്ങളെ സൊമാലിലാന്‍ഡിനിലേക്ക് മാറ്റാന്‍ ഇസ്രഈല്‍ നീക്കം: സൊമാലിയ

നിഷാന. വി.വി

അബൂജ്: ഗസന്‍ ജനതയെ സൊമാലിലാന്‍ഡിലേക്ക് മാറ്റാന്‍ ഇസ്രഈല്‍ നീക്കമെന്ന് സൊമാലിയ.

ഇസ്രഈല്‍ നീക്കത്തെക്കുറിച്ച് വിശ്വാസ യോഗ്യമായ വൃത്തങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായി സൊമാലിയന്‍ പ്രതിരോധ മന്ത്രി അഹ്‌മദ് മൊആലിം ഫീഖി വെളിപ്പെടുത്തിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഗസയില്‍ നിന്ന് ജനങ്ങളെ മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങള്‍ ഇസ്രഈല്‍ നേരത്തെ തന്നെ നടത്തിയിരുന്നു. ഇതിനായി മേഖലയിലെ മറ്റ് അറബ് രാജ്യങ്ങളുമായി ഇസ്രഈല്‍ ചര്‍ച്ച നടത്തിയിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ ആഫ്രിക്കയിലെ സൊമാലി ലാന്‍ഡുമായി ഇസ്രഈല്‍ നയതന്ത്ര കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു.

സ്വയം പ്രഖ്യാപിത രാജ്യമായ സൊമാലി ലാന്‍ഡിനെ അംഗീകരിക്കുന്ന ലോകത്തെ ഏക രാജ്യവും ഇസ്രഈലാണ്. യമനുമായി ചേര്‍ന്നുകിടക്കുന്ന സൊമാലി ലാന്‍ഡിനോട് അടുക്കുന്നതിലൂടെ ഇസ്രഈല്‍ പല നേട്ടങ്ങളും സ്വപ്‌നം കാണുന്നുണ്ട്.

1991 ല്‍ സൊമാലിയയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച സൊമാലിലാന്‍ഡിന് ഇതുവരെ ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം ലഭിച്ചിട്ടില്ല.

സൊമാലിലാന്‍ഡിനെ അംഗീകരിച്ച ഇസ്രഈല്‍ നിലപാട് സൊമാലിയയുടെ പരമാധികാരത്തിന് മേലെയുള്ള കടന്നുകയറ്റമാണന്ന് അഹ്‌മദ് മൊഹാലിം ഫീഖി പറഞ്ഞു. സൊമാലിലാന്‍ഡിന് നല്‍കിയ നയതന്ത്ര അംഗീകാരം റദ്ദാക്കണമെന്നും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ ഫലസ്തീനികളെ സൊമാലിലാന്‍ഡിലേക്ക് കുടിയിറക്കുന്നത് തങ്ങളുടെ കരാറിന്റെ ഭാഗമല്ലെന്നായിരുന്നു ഇസ്രഈല്‍ വിദേശകാര്യ മന്ത്രി ഗിഡിയോണ്‍സാര്‍ ഇസ്രഈല്‍ വാര്‍ത്ത മാധ്യമമായ ചാനല്‍ 14 നോട് പ്രതികരിച്ചത്. എന്നാല്‍ ഇസ്രഈല്‍-സൊമാലി ലാന്‍ഡ് കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇരു കക്ഷികളും പുറത്ത് വിട്ടിട്ടില്ല.

അതേസമയം ഫലസ്തീനികളെ പുനരധിവസിപ്പിക്കുക, ഏഥന്‍ കടല്‍ തീരത്ത് സൈനിക താവളം നിര്‍മ്മിക്കുക, അബ്രഹാം അക്കോഡില്‍ ചേരുക എന്നീ മൂന്ന് ഉടമ്പടികളില്‍ ഇസ്രഈലും സൊമാലി ലാന്‍ഡു ഒപ്പുവെച്ചതായി സൊമാലിയന്‍ പ്രസിഡന്റ് ഹസന്‍ ഷെയ്ഖ് മുഹമ്മദ് മുന്‍പ് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Israel moves to transfer people from Gaza to Somaliland: Somalia

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more