| Saturday, 1st June 2019, 11:41 am

ബി.ജെ.പിയ്‌ക്കെതിരെ പോരാടാന്‍ 52 എം.പിമാര്‍ ധാരാളം; ഓരോ ഇഞ്ചിലും അവരെ ചെറുക്കുമെന്ന് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയ്‌ക്കെതിരെ പോരാടാന്‍ 52 എം.പിമാര്‍ ധാരാളമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എം.പിമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മള്‍ 52 പേരാണ് ഉള്ളത്. ഓരോ ഇഞ്ചിലും ഈ 52 എം.പിമാര്‍ ബി.ജെ.പിയ്‌ക്കെതിരെ പോരാടുമെന്ന് എനിക്കുറപ്പുണ്ട്.’

ഭരണഘടനയെ സംരക്ഷിക്കാന്‍ വേണ്ടിയാകണം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പോരാട്ടമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോണ്‍ഗ്രസിന് വോട്ടുചെയ്തവര്‍ക്കും പ്രവര്‍ത്തകര്‍ക്കും രാഹുല്‍ നന്ദി പറഞ്ഞു.

‘ജാതി-മത-വര്‍ണ്ണഭേദമില്ലാതെ ഇന്ത്യയിലെ ജനങ്ങള്‍ക്കും ഭരണഘടനയ്ക്കും വേണ്ടിയാണ് നിങ്ങളോരോരുത്തരും പോരാടേണ്ടതെന്ന ഓര്‍മ്മ എപ്പോഴും വേണം.’

അതേസമയം കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയാ ഗാന്ധിയെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന എം.പിമാരുടെ യോഗത്തിലായിരുന്നു സോണിയയെ അധ്യക്ഷയായി തെരഞ്ഞെടുത്തത്. നേരത്തേയും സോണിയ തന്നെയായിരുന്നു കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്.

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗാണ് സോണിയ ഗാന്ധിയുടെ പേര് നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശത്തെ മറ്റ് അംഗങ്ങള്‍ പിന്തുണച്ചു.

ഇനി ലോക്‌സഭാ കക്ഷി നേതാവിനേയും രാജ്യസഭാ കക്ഷി നേതാവിനേയും സോണിയയാണ് തെരഞ്ഞെടുക്കുക. യു.പിയിലെ റായ്ബറേലിയില്‍ നിന്ന് 1.67 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സോണിയ ജയിച്ചത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more