| Sunday, 15th September 2019, 9:22 pm

ഹരിയാനയില്‍ എം.എല്‍.എയടക്കം അഞ്ച് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: ഹരിയാനയില്‍ സ്വതന്ത്ര എം.എല്‍.എയടക്കം അഞ്ച് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാക്കളായ അശോക് അറോറ, സുഭാഷ് ഗോയല്‍, പ്രദീപ് ചൗധരി, ഗഗന്‍ജിത് സന്ധു എന്നിവര്‍ക്ക് പുറമെ സ്വതന്ത്ര എം.എല്‍.എയായ ജയ്പ്രകാശ് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദിന്റെ സാന്നിധ്യത്തിലാണ് നേതാക്കള്‍ കോണ്‍ഗ്രസ് അംഗത്വമെടുത്തത്.

ഈ വര്‍ഷം അവസാനം ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നേതാക്കള്‍ കോണ്‍ഗ്രസിലെത്തുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി
കോണ്‍ഗ്രസ് ആറംഗ സ്‌ക്രീനിംഗ് കമ്മിറ്റി ഇന്ന് രൂപീകരിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മധുസൂദനന്‍ മിസ്ട്രിയാണ് സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കുമാരി സെല്‍ജ, കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് എന്നിവരാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സോണിയ ഗാന്ധി നിയോഗിച്ച പാനലിലെ അംഗങ്ങള്‍. കോണ്‍ഗ്രസ് നേതാക്കളായ ദീപ ദാസ്മുന്‍സി, ദേവേന്ദര്‍ യാദവ് എന്നിവരാണ് പാനലിലെ മറ്റ് അംഗങ്ങള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 47 സീറ്റുകള്‍ നേടിയാണ് ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. 90 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 15 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. ഐ.എന്‍.എല്‍.ഡിക്ക് 19 നിയമസഭാംഗങ്ങളുണ്ടായിരുന്നു. പിന്നീട് പാര്‍ട്ടി രണ്ട് വിഭാഗങ്ങളായി പിളരുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more