| Sunday, 5th October 2025, 1:25 pm

49-ാമത് വയലാർ അവാർഡ് ഇ. സന്തോഷ് കുമാറിന്റെ തപോമിയുടെ അച്ഛന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ അവാർഡ് സ്വന്തമാക്കി ഇ. സന്തോഷ് കുമാർ. അദ്ദേഹത്തിന്റെ തപോമിയുടെ അച്ഛൻ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. 49 താമത് വയലാർ സാഹിത്യ അവാർഡാണ് ഈ നോവലിന് ലഭിക്കുന്നത്.

കഴിഞ്ഞ വർഷം ഇറങ്ങിയ ഏറ്റവും മികച്ച നോവൽ എന്ന വിലയിരുത്തലിലാണ് മൂന്നംഗ ജൂറി അവാർഡ് പ്രഖ്യാപിച്ചത്. ഈ മാസം 27 ന് തിരുവനന്തപുരത്ത് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ സന്തോഷ് കുമാറിന് പുരസ്‌കാരം സമ്മാനിക്കും.

‘ഒരുപാട് എഴുത്തുകാർക്ക് ലഭിച്ച പുരസ്‌കാരമായതിനാൽ പിൽക്കാത്ത് എഴുതാൻ പോകുന്ന വർക്കുകളിൽ കൂടുതൽ ഉത്തരവാദിത്തം ഉണ്ടാവും. സന്തോഷത്തിനൊപ്പം ഈ ഉത്തരവാദിത്തവും ഉണ്ടെന്ന് മനസിലാക്കുന്നു,’ ഇ. സന്തോഷ് കുമാർ പറഞ്ഞു.

നോവലിലേക്കുള്ള പ്രമേയങ്ങൾ മുമ്പ് ആലോചിച്ചിരുന്നെന്നും എന്നാൽ അത് 2024ലാണ് എഴുതി പൂർത്തിയാക്കിയതെന്നും അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാള സാഹിത്യത്തിൽ അടുത്ത കാലത്ത് കണ്ടിട്ടില്ലാത്ത ഏറ്റവും മികച്ച നോവലാണിത്. അഭയാർത്ഥി പ്രശ്നം അവതരിപ്പിക്കുന്ന ഈ നോവലിൽ ഒരു വാക്കുപോലും അധികമായിട്ടോ കുറവായിട്ടോ തോന്നിയിട്ടില്ല. ഈ സ്ഥാനത്ത് മറ്റൊരു പുസ്തകത്തെ ചിന്തിക്കാൻപോലും സാധിക്കില്ലെന്നും അവാർഡ് പ്രഖ്യാപനത്തിനു ശേഷം ജഡ്ജിങ് കമ്മിറ്റി അംഗമായ ടി.ഡി രാമകൃഷ്ണൻ പറഞ്ഞു.

ഒരു ലക്ഷം രൂപയും ശില്പി കാനായി കുഞ്ഞിരാമൻ നിർമിച്ച ശില്പവുമാണ് പുരസ്‌കാരമാണ് നൽകുക.

Content Highlight: 49th Vayalar Award goes to Santosh Kumar’s Tapomiyude Achan

We use cookies to give you the best possible experience. Learn more