ഭോപ്പാൽ: മധ്യപ്രദേശിൽ കഫ് സിറപ്പ് കുടിച്ച് 3 കുട്ടികൾ കൂടെ മരിച്ചെന്ന് റിപ്പോർട്ട്. ഇതോടെ മധ്യപ്രദേശിൽ മരിച്ച കുട്ടകളുടെ എണ്ണം 20 ആയി. വൃക്ക തകരാറിലായതിനെ തുടർന്ന് നിലവിൽ 5 കുട്ടികളാണ് ചികിത്സയിലുള്ളത്.
വൃക്ക തകരാറുമൂലം കുട്ടികൾ മരിച്ചതിനെത്തുടർന്ന് മധ്യപ്രദേശ് സർക്കാർ സംസ്ഥാനത്തുടനീളം കഫ് സിറപ്പിന്റെ വിൽപ്പന പൂർണമായും നിരോധിച്ചു.
ചികിത്സയിലുള്ള കുട്ടികളുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു.
മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ ഒമ്പത് കുട്ടികള്‍ മരിക്കാനിടയായത് വിഷാംശം കലര്‍ന്ന കോള്‍ഡ്രിഫ് എന്ന മരുന്ന് കാരണമാണെന്ന് കണ്ടെത്തിയിരുന്നു. രാസവസ്തുവായ ഡൈഎത്തിലീന്‍ ഗ്ലൈക്കോണ്‍ (DEG) അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.
തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയായ ശ്രീശൻ ഫാര്‍മസ്യൂട്ടിക്കല്‍സാണ് കോള്‍ഡ്രിഫ് നിര്‍മിക്കുന്നത്.
കമ്പനിയുടെ എല്ലാ മരുന്നുകളും മധ്യപ്രദേശ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. മരിച്ച ഒമ്പത് കുട്ടികളും സിറപ്പ് കഴിച്ചിരുന്നെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഒക്ടോബര്‍ നാലിന് മധ്യപ്രദേശ് സര്‍ക്കാരിന് തമിഴ്നാട് ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡയറക്ടര്‍ അയച്ച റിപ്പോര്‍ട്ടിലാണ് ഈ സ്ഥിരീകരണം.
തമിഴ്‌നാട്ടില്‍ നടത്തിയ പരിശോധനയിലും സിറപ്പില്‍ അധിക അളവില്‍ രാസവസ്തുവിന്റെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തി.
Content Highlight: 3 children die after drinking cough syrup in Madhya Pradesh