| Sunday, 15th December 2013, 8:22 am

ജമാഅത്തെ ഇസ്‌ലാമി നേതാവിന്റെ വധശിക്ഷ; ബംഗ്ലാദേശില്‍ കലാപത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ധാക്ക: ജമാഅത്തെ ഇസ്‌ലാം നേതാവിനെ തൂക്കിലേറ്റിയതിനെ തുടര്‍ന്ന് ബംഗ്ലാദേശിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി.

നേതാക്കളും സാധാരണക്കാരും കൊല്ലപ്പെട്ടവരില്‍ ഉഉള്‍പ്പെടുന്നു.  കഴിഞ്ഞ ദിവസമാണ് അബ്ദുല്‍ ഖാദര്‍ മുല്ലയെ സര്‍ക്കാര്‍ തൂക്കിലേറ്റിയത്.
അബ്ദുല്‍ ഖാദര്‍ മുല്ലയുടെ റിവ്യൂ ഹരജി ബഗ്ലാദേശ് സുപ്രീം കോടതി തള്ളിയിരുന്നു. യുദ്ധക്കുറ്റത്തിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധേയനാകുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് മുല്ല.

1971 ലെ യുദ്ധക്കുറ്റത്തിനാണ് അബ്ദുല്‍ ഖാദര്‍ മുല്ലയെ തൂക്കിലേറ്റിയത്. ബംഗ്ലാദേശിലെ പ്രതിപക്ഷ പാര്‍ട്ടിയാണ് ജമാഅത്തെ ഇസ്‌ലാമി. തലസ്ഥാനമായ ധാക്കയിലെ ജയിലില്‍ വച്ചാണ് മുല്ലയുടെ വധശിക്ഷ നടപ്പിലാക്കിയത്.

1971ല്‍ നടന്ന വിമോചന സമരത്തിനിടെ പാക്കിസ്ഥാനുമായി ചേര്‍ന്ന് കൂട്ടക്കൊലയ്ക്കു നേതൃത്വം നല്‍കിയെന്നാണ് മുല്ലയ്‌ക്കെതിരായ കേസ്.
നിരായുധരെ കൊന്നൊടുക്കുക, വംശഹത്യ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടുവെന്ന് വ്യക്തമാക്കിയാണ് കോടതി വധശിക്ഷ ശരിവെച്ചത്.

ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് പാക്കിസ്ഥാന് അനുകൂല നിലപാടായിരുന്നു ജമാ അത്തെ ഇസ്ലാമിക്ക്. 30 ലക്ഷത്തോളം പേര്‍ അന്ന് പാക് പട്ടാളവും ജമാ അത്തെ ഇസ്ലാമിയും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.

ഈ കേസുകള്‍ വിചാരണ ചെയ്യാന്‍ ബംഗ്ലാ ഭരണകൂടം ചുമതലപ്പെടുത്തിയ പ്രത്യേക െ്രെടബ്യൂണലാണ് മുല്ലയ്ക്ക ആദ്യം ശിക്ഷ വിധിച്ചത്.
മിര്‍പുരിലെ കശാപ്പുകാരന്‍ എന്നു കുപ്രസിദ്ധനയ മുല്ല ബംഗ്ലാ ജമാ അത്തെ ഇസ്‌ലാമിയുടെ നാലു മുതിര്‍ന്ന നേതാക്കളിലൊരാളാണ്.

മുല്ലയുടെ വധശിക്ഷ നടപ്പാക്കിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദേശങ്ങളാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നല്‍കിയിരിക്കുന്നത്. നിങ്ങളെ നിയന്ത്രിക്കേണ്ടതെങ്ങനെയാണെന്ന് ഞങ്ങള്‍ക്കറിയാമെന്നായിരുന്നു ഷെയ്ഖ് ഹസീനയുടെ നിലപാട്.

മുല്ലയെ തൂക്കിലേറ്റിയതിന് പിന്നാലെ ജമാഅത്തെ ഇസ്‌ലാമി  രാജ്യത്തെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കെതിരെയും വ്യാപക അക്രമമാണ് അഴിച്ചുവിടുന്നതെന്ന് വാര്‍ത്തയുണ്ടായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more