| Saturday, 28th February 2026, 7:35 pm

ജയിക്കാന്‍ ഒടുവില്‍ 19ാം അടവ്; സെമിയില്‍ കയറാന്‍ രണ്ടും കല്‍പ്പിച്ച് പാകിസ്ഥാന്‍

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പില്‍ അവസാന സെമി ഫൈനല്‍ ലക്ഷ്യമിട്ട് അവസാന സൂപ്പര്‍ 8 മത്സരത്തിന് കളത്തിലിറങ്ങി പാകിസ്ഥാന്‍. സൂപ്പര്‍ താരം ബാബര്‍ അസം അടക്കം മാറ്റങ്ങളുമായാണ് പാകിസ്ഥാന്‍ ജീവന്‍മരണ പോരാട്ടത്തിന് കളത്തിലിറങ്ങിയിരിക്കുന്നത്. പല്ലേക്കലെയില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയാണ് എതിരാളികള്‍.

ശ്രീലങ്കയ്‌ക്കെതിരെ വന്‍ മാര്‍ജിനില്‍ വിജയിച്ചാല്‍ മാത്രമേ ന്യൂസിലാന്‍ഡിന്റെ നെറ്റ് റണ്‍ റേറ്റ് മറികടന്ന് ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ രണ്ടാം സ്ഥാനത്തെത്താനും സെമി ഫൈനലിന് യോഗ്യത നേടാനും പാകിസ്ഥാന് സാധിക്കൂ. അതായത്, കേവല വിജയമല്ല, മറിച്ച് കൂറ്റന്‍ വിജയം തന്നെ പാകിസ്ഥാന് സ്വന്തമാക്കേണ്ടി വരും.

പാകിസ്ഥാന്‍

ടി-20യില്‍ എക്കാലത്തെയും മികച്ച റണ്‍ വേട്ടക്കാരനായ ബാബര്‍ അസമിനെയടക്കം ലോകകപ്പില്‍ തിളങ്ങാന്‍ സാധിക്കാത്ത താരങ്ങളെ പുറത്തിരുത്തിയാണ് പാകിസ്ഥാന്‍ ലങ്കയ്‌ക്കെതിരെ കളത്തിലിറങ്ങിയിരിക്കുന്നത്. ബാബറിന് പുറമെ സയീം അയ്യൂബും സല്‍മാന്‍ മിര്‍സയും ടീമിലില്ല.

ബാബര്‍ അസം

അതേസമയം, ഇതിനോടകം തന്നെ ലോകകപ്പില്‍ നിന്നും പുറത്തായ ശ്രീലങ്ക മുഖം രക്ഷിക്കാനാണ് കളത്തിലിറങ്ങിയിരിക്കുന്നത്. ഒന്നും നഷ്ടപ്പെടാത്ത ശ്രീലങ്ക വിജയത്തോടെ പടിയിറങ്ങാന്‍ തന്നെയാണ് ഒരുങ്ങുന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 38 റണ്‍സ് എന്ന നിലയിലാണ്. 17 പന്തില്‍ 24 റണ്‍സുമായി സാഹിബ്‌സാദ ഫര്‍ഹാനും ഏഴ് പന്തില്‍ 14 റണ്‍സുമായി ഫഖര്‍ സമാനുമാണ് ക്രീസില്‍.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

സാഹിബ്‌സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), ഖവാജ നഫായ്, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ ഷാ അഫ്രിദി, നസീം ഷാ, അബ്രാര്‍ അഹമ്മദ്, ഉസ്മാന്‍ താരിഖ്.

ശ്രീലങ്ക പ്ലെയിങ് ഇലവന്‍

പാതും നിസങ്ക, കാമില്‍ മിശ്ര (വിക്കറ്റ് കീപ്പര്‍), ചരിത് അസലങ്ക, പവന്‍ രത്‌നനായകെ, കാമിന്ദു മെന്‍ഡിസ്, ദാസുന്‍ ഷണക (ക്യാപ്റ്റന്‍), ജനിത് ലിയനാഗെ, ദുനിത് വെല്ലലാഗെ, മഹീഷ് തീക്ഷണ, ദുഷ്മന്ത് ചമീര, ദില്‍ഷന്‍ മധുശങ്ക.

Content Highlight: 2026 T20 World Cup: Super 8: Pakistan vs Sri Lanka

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more