| Saturday, 22nd March 2025, 12:42 pm

ഇത് 'കിങ്ങിന്' നാണക്കേട്; വലിയ റെക്കോഡുകള്‍ക്കൊപ്പം മോശം റെക്കോഡ് തുടരുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് ഐ.പി.എല്ലിന്റെ പുതിയ പതിപ്പിനാണ്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തിന് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.

ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ഒറ്റ കിരീടം പോലും നേടാന്‍ സാധിക്കാത്ത ടീമന്നെ കളങ്കം മറക്കാനാണ് ആര്‍.സി.ബി ഇറങ്ങുന്നത്. വിരാട് കോഹ്‌ലിക്ക് പകരം രചത് പാടിദറാണ് ആര്‍.സി.ബിയെ നയിക്കുന്നത്. ബാറ്റിങ്ങില്‍ ശ്രദ്ധ നല്‍കി വിരാട് വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ഐ.പി.എല്ലിലെ ഒരു മോശം റെക്കോഡും തലയില്‍ പേറിയാണ് കിങ് കോഹ്‌ലി തങ്ങളുടെ ആദ്യ മത്സരത്തിനെത്തുന്നത്. ഒരു താരമെന്ന നിലയില്‍ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പരാജയപ്പെടുന്ന മോശം റെക്കോഡാണ് വിരാട് തലയില്‍ ചൂടിയത്. ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത് മുന്‍ ആര്‍.സി.ബി താരവും നിലവിലെ ആര്‍.സി.ബി പരിശീലകനുമായ ദിനേശ് കാര്‍ത്തിക്കാണ്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം പരാജയപ്പെടുന്ന താരം, തോല്‍വി (മത്സരങ്ങള്‍)

വിരാട് കോഹ്‌ലി – 125 (252)

ദിനേശ് കാര്‍ത്തിക് – 123 (257)

രോഹിത് ശര്‍മ – 119 (257)

എം.എസ്. ധോണി – 110 (264)

ശിഖര്‍ ധവാന്‍ – 108 (222)

ഒരു ഫ്രാഞ്ചൈസിയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച റെക്കോഡ് വിരാടിന് ഉണ്ടെങ്കിലും തോല്‍വികള്‍ എന്നും താരത്തിന് തിരിച്ചടിയാണ് നല്‍കിയത്. 2008 മുതല്‍ ബെംഗളൂരിന്റെ കൂടെയുള്ള താരമാണ് വിരാട്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. 2011 മുതല്‍ 2023വരെയാണ് വിരാട് ബെംഗളൂരുവിന്റെ നായകനായത്. എന്നിരുന്നാലും തങ്ങളുടെ കന്നി കിരീടം നേടാന്‍ താരത്തിന് സാധിച്ചില്ല.

252 മത്സരങ്ങളില്‍ നിന്ന് 8004 റണ്‍സാണ് ഐ.പി.എല്ലില്‍ നിന്ന് നേടിയത്. എട്ട് സെഞ്ച്വറിയും 55 അര്‍ധ സെഞ്ച്വറിയും വിരാട് ബെംഗളൂരുവിന് വേണ്ടി നേടിയിട്ടുണ്ട്.

അതേസമയം ഇന്ന് (ശനി) നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ മഴയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ആക്യുവെതര്‍ ഫോര്‍ കാസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് വൈകിട്ട് മുതല്‍ 50-70 ശതമാനം മഴ പെയ്യാനാണ് സാധ്യത.

Content Highlight: 2025 IPL: Virat Kohli In Unwanted Record Achievement In IPL

We use cookies to give you the best possible experience. Learn more