| Saturday, 6th November 2010, 9:22 pm

ആ സര്‍വ്വെകൊണ്ട് അവര്‍ ലക്ഷ്യം വെച്ചതെന്തായിരിക്കും?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമിന് പുറത്ത് നിന്നുള്ള പൊതുവായ ഭീഷണി, മറ്റുള്ളവര്‍ ഇസ്‌ലാമിനെ തരം താഴ്ത്താന്‍/ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇസ്‌ലാമിന് അഭ്യന്തരമായി ഉള്ള ഭീഷണി, മറ്റ് മതങ്ങളുടെ നെഗറ്റീവായ സ്വാധീനം, മുസ്‌ലിമില്‍ നിന്നും ക്രിസ്ത്യന്‍ മതത്തിലേക്കുള്ള മതം മാറ്റം, മറ്റു വിശ്വാസങ്ങളുടെ മിഷണറിമാര്‍, മറ്റ് മതങ്ങളില്‍ നിന്നുള്ള പീഢനം, ഇസ്രായേലിന്റെയും സിയോണിസത്തിന്റെയും നിലനില്‍പ്പ്, ലോകത്തെമ്പാടുമുള്ള മത തര്‍ക്കങ്ങള്‍, ഇസ്‌ലാം ഭീകരതയുമായും അക്രമവുമായും ബന്ധപ്പെട്ടിരിക്കുന്നത്. ഭീകരവാദം, മുസ്ലിം തീവ്രവാദം, യു.എസ് പാശ്ചാത്യ ഭീഷണി, അമേരിക്കന്‍ വിദേശ നയങ്ങള്‍, ഇസ്‌ലാമിനെതിരെയുള്ള അമേരിക്കയുടെ ആക്രമണം.

തിരുവനന്തപുരത്ത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് അമേരിക്കന്‍ ഏജന്‍സി നടത്തിയ സര്‍വ്വെയിലെ വിഷയങ്ങളില്‍ ചിലതാണിത്. ഇത്തരം വിഷയങ്ങളില്‍ നാട്ടുകാരുടെ അഭിപ്രായം എടുക്കുകയാണ് സര്‍വ്വെ നടത്തിയവര്‍ ചെയ്തത്.

പൊതുവായുള്ള ഭീകരവാദം, പ്രാദേശിക ഭീകരവാദം, അന്തര്‍ദേശീയ ഭീകരവാദം, ഭീകരതക്കെതിരെയുള്ള ലോകവ്യാപക സമരം, മിഡില്‍ ഈസ്റ്റ്/ അറബ് ഇസ്രായേലി തര്‍ക്കം,ഇറാഖ്,കാശ്മീര്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ചൈന,നേപ്പാള്‍, ശ്രീലങ്ക, ലബ്‌നന്‍ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അഭിപ്രായങ്ങളും രേഖപ്പെടുത്തപ്പെട്ട് കഴിഞ്ഞു.

തൊണ്ണൂറ് പേജുള്ള ചോദ്യാവലിയുമായാണു സര്‍വേക്കായി സ്ത്രീകള്‍ കരിമഠം കോളനിയിലെത്തിയിരുന്നത്. പള്ളിയില്‍ പോകാറുണ്ടോ, തട്ടമിടാറുണ്ടോ, ഉണ്ടെങ്കില്‍ മതാചാരപ്രകാരമാണോ, മതപണ്ഡിതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാറുണ്ടോ തുടങ്ങി അഫ്ഗാനിലെ അമേരിക്കന്‍ ഇടപെടല്‍, പലസ്തീന്‍ പ്രശ്‌നം തുടങ്ങിയവ വരെ കരിമഠം കോളനിയിലെ പാവപ്പെട്ട സ്ത്രീകളോടു ചോദിച്ചു.

സര്‍വ്വെ നടന്നത് ഒരു മാസം മുമ്പാണെങ്കിലും പുറം ലോകമറിഞ്ഞത് അടുത്ത ദിവസമാണ്. സംഭവം വിവാദമായതോടെ സര്‍വ്വെ നടത്തിയ കൊച്ചിയിലെ ഏജന്‍സി ഓഫീസ് പൂട്ടി സ്ഥലം വിടുകയും ചെയ്തു. സര്‍വ്വെയെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം കരിമഠം കോളനിയിലെ സര്‍വേക്കു ശേഷം കൊച്ചിയിലും സര്‍വേ നടത്താന്‍ ശ്രമമുണ്ടായിരുന്നതായും ഇതു തടഞ്ഞതായും പൊലീസും വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ചു ദേശീയതലത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നാണ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഇന്റലിജന്‍സ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്.

വാഷിങ്ടണ്‍ ആസ്ഥാനമായ പ്രിന്‍സ്ടണ്‍ സര്‍വേ റിസര്‍ച്ച് അസോഷ്യേറ്റ്‌സ് ഇന്റര്‍നാഷനലിനു വേണ്ടിയാണു തലസ്ഥാനത്ത് ഒരു മാസം മുന്‍പു സര്‍വേ നടത്തിയത്. ദല്‍ഹി ആസ്ഥാനമായ ഒരു കമ്പനി റിക്രൂട്ട് ചെയ്ത വനിതകളാണു കരിമഠം കോളനിയില്‍ സര്‍വേക്കു വന്നത്. സര്‍വേ നടത്തിയവരെ കരിമഠം കോളനിക്കാര്‍ തടഞ്ഞുവച്ചു വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

സര്‍വേ നടത്തിയവര്‍ ജീവനക്കാര്‍ മാത്രമായതിനാല്‍ ഇവരെ പൊലീസ് വിട്ടയയ്ക്കുകയായിരുന്നു. ഫോര്‍ട്ട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിനെത്തുടര്‍ന്നാണ് ഇന്റലിജന്‍സ് അന്വേഷണം നടത്തിയത്. തിരുവനന്തപുരത്തിനു പുറമെ ദല്‍ഹിയിലും ഹൈദരാബാദിലും അമേരിക്കന്‍ ഏജന്‍സിക്കു വേണ്ടി സര്‍വേ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്താവശ്യത്തിനാണു സര്‍വേ നടത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല.

യു.എസ് കമ്പനിയുടെ വിവാദ സര്‍വെ ഗുജറാത്ത് ഒഴി കെ എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നടത്തിയെന്നു കേന്ദ്ര ഇന്റലിജന്‍സ് വ്യക്തമാക്കുന്നു. മെട്രൊപൊളിറ്റന്‍ സിറ്റികളിലെല്ലാം സര്‍വെ നടന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലായിരുന്നു ഊന്നല്‍. 55 സ്ഥലങ്ങളില്‍ സര്‍വെ നടന്നതിനു കേന്ദ്ര ഇന്റലിജന്‍സിനു വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സര്‍വ്വെ നടത്തിയ ടി.എന്‍.എസ് ഇന്ത്യ കമ്പനിക്കു സര്‍വെ കരാര്‍ നല്‍കിയത് വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിങ്സ്റ്റണ്‍ സര്‍വെ റിസര്‍ച്ച് അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ആണ്. ചോദ്യാവലി തയാറാക്കിയതും ഇവര്‍ തന്നെ.

നഗരങ്ങളെയും ഗ്രാമങ്ങളെയും പ്രത്യേകമായി തിരിച്ചായിരുന്നു സര്‍വെ. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ സര്‍വെ നടത്തണമെന്നാണു പ്രിങ്സ്റ്റണ്‍ കമ്പനി നല്‍കിയിരുന്ന നിര്‍ദേശം. ദക്ഷിണേന്ത്യയില്‍ ടിഎന്‍സ് നേരിട്ടു സര്‍വെ നടത്തുകയായിരുന്നു. ഇതിനു കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അനുമതി വാങ്ങിയിരുന്നില്ല.
അതീവ രഹസ്യ സ്വഭാവത്തോടെ സര്‍വെ നട ത്തണമെന്നായിരുന്നു പ്രിങ്സ്റ്റണ്‍ കമ്പനി ടിഎന്‍എസിനോടു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയില്‍ കരിമഠം കോളനില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെയാണു സര്‍വെ വാര്‍ത്താപ്രാധാന്യം നേടിയത്.

Latest Stories

We use cookies to give you the best possible experience. Learn more