| Saturday, 29th November 2014, 9:45 am

നൈജീരിയയില്‍ ചാവേറാക്രമണത്തില്‍120 പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാനോ: നൈജീരിയയിലുണ്ടായ ചാവേറാക്രമണത്തില്‍ 120 പേര്‍ കൊല്ലപ്പെടുകയും 270 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  മുസ്‌ലിം ആരാധനാലയത്തില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് രണ്ട് ചാവേറുകള്‍ പൊട്ടിത്തെറിച്ചത്.

മുസ്‌ലിം വിഭാഗക്കാര്‍ കൂടുതലായുള്ള പ്രദേശമാണ് നൈജീരിയയിലെ കാനോആരാധനാലയത്തില്‍ പ്രാര്‍ത്ഥന ആരംഭിച്ചയുടനെയാണ് ആക്രമണം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബോക്കോ ഹറാം തീവ്രവാദികളാണ് അക്രമത്തിന് പിന്നില്‍ എന്നാണ് കരുതപ്പെടുന്നത്.

വെള്ളിയാഴ്ച രാവിലെ വടക്കുകിഴക്കുഭാഗത്തുള്ള ഒരു ആരാധനാലയത്തിന്  നേരെയുണ്ടായിരുന്ന ബോംബാക്രമണം  പരാജയപ്പെട്ടതിന് ശേഷമാണ് ഈ ആരാധനാലയത്തിന് നേരെ ആക്രമണമുണ്ടായത്. അഞ്ച് ദിവസം മുമ്പ് രണ്ട് യുവതികള്‍ നടത്തിയ ചാവേറാക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ബോംബാക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് നേരെ ആയുധധാരി വെടിയുതിര്‍ത്തതായി ദേശീയ പോലീസ് വക്താവ് ഇമ്മാനുവല്‍ ഒജുക്വു പറഞ്ഞു. ചാവേറാക്രമണം നടത്തിയത് പുരുഷനാണോ സ്ത്രീയാണോയെന്ന് പറയാനാകില്ലെന്നും മുമ്പ് സ്ത്രീകളും ചാവേറാക്രമണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എത്ര ആയുധധാരികള്‍ ഉണ്ടായിരുന്നുവെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കൂടുതലും പുരുഷന്മാരും ആണ്‍കുട്ടികളുമാണ്. ആക്രമണത്തില്‍ 120 പോര്‍ കൊല്ലപ്പെട്ടതായും 270 പേര്‍ക്ക് പരിക്കേറ്റതായും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more