| Friday, 27th January 2012, 5:00 pm

ബി.ജെ.പി പ്രകടനപത്രികയില്‍ രാമക്ഷേത്രം പണിയുമെന്ന വാഗ്ദാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നോ:  ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ബി.ജെ.പിയുടെ പ്രകടന പത്രിക പുറത്തിറങ്ങി. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതുള്‍പ്പെടെ നിരവധി വാഗ്ദാനങ്ങളാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. അയോധ്യയില്‍ ക്ഷേത്രം പണിയുന്നതിന് പാര്‍ട്ടി തയ്യാറാണെന്നാണ് പത്രികയില്‍ പറയുന്നത്.

രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ് രാമക്ഷേത്ര നിര്‍മാണം.ബി.ജെ.പി അധികാരത്തിലെത്തിയാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനു വേണ്ടിയുള്ള എല്ലാകാര്യങ്ങളും ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും നിയമ വ്യവസ്ഥകള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ഇത്തവണത്തെ പ്രകടന പത്രിക. കര്‍ഷകരുടെ പ്രശ്‌നങ്ങളും തൊഴില്‍ രഹിതരായുള്ള യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നുണ്ട്.

പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണത്തില്‍ 4.5 ശതമാനം ന്യൂനപക്ഷസംവരണം ഏര്‍പ്പെടുത്തിയ നടപടി റദ്ദാക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു
ഹൈസ്‌ക്കൂള്‍ തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ടാബ്‌ലറ്റുകള്‍ വിതരണം ചെയ്യും,  പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ് ടോപ് നല്‍കും  തുടങ്ങി നിരവധി കാര്യങ്ങള്‍ പ്രകടന പത്രികയില്‍ പറയുന്നുണ്ട്.

ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളില്‍ ഒന്നായി ഉത്തര്‍പ്രദേശിനെ മാറ്റുമെന്ന ബി.ജെ.പി വക്താവ് സുധീന്ദ്ര കുല്‍ക്കര്‍ണി അഭിപ്രായപ്പെട്ടു. പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ശക്തമായ ലോക്പാല്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രിയെ ലോക്പാലിന് കീഴില്‍ കൊണ്ടുവരുമെന്നും പാര്‍ട്ടി വ്യക്തമാക്കി.
Malayalam News

Kerala News In English

We use cookies to give you the best possible experience. Learn more