ന്യൂയോര്‍ക്ക്: അമേരിക്കന്‍ മിലിട്ടറി ഫോഴ്‌സിലെ സൈനികരുടെ എണ്ണം കുറയ്ക്കാന്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ് തീരുമാനിച്ചു. യു.എസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പെനറ്റയാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലക്ഷം സൈനികരെ മിലിട്ടറിയില്‍ നിന്നും വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രതിരോധ ചെലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണു നടപടി. യുദ്ധവിമാനങ്ങളും അന്തര്‍വാഹിനിയും വാങ്ങുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.
ചെറുതെങ്കിലും ശക്തമായ ഫോഴ്‌സാക്കി അമേരിക്കന്‍ മിലിട്ടറി ഫോഴ്‌സിനെ മാറ്റുക എന്ന ലക്ഷ്യം കൂടി ഈ തീരുമാനത്തിന് പിന്നിലുണ്ട്. ഇതിനൊപ്പം തന്നെ പ്രത്യേക ഫോഴ്‌സുകളെ ഉണ്ടാക്കാനും തീരുമാനമായി. വരുന്ന പത്തു വര്‍ഷത്തിനുള്ളില്‍ 487 ബില്ല്യണ്‍ സൈനികരെ പെന്റഗണ്‍ വെട്ടിക്കുറയ്ക്കും.
വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ മിലിട്ടറി ഫോഴ്‌സിലെ 570000 സൈനികരെ 4,90000 പേരായി ചുരുക്കും. 2,00000 പേരുള്ള മറൈന്‍ ഫോഴ്‌സിനെ 1,82 000മായി കുറയ്ക്കും. എഫ് 35 മോഡല്‍ ജെറ്റുകള്‍ അമേരിക്ക തുടര്‍ന്നും വാങ്ങുമെങ്കിലും ഫൈറ്റര്‍ മോഡല്‍ വിമാനങ്ങള്‍ വാങ്ങുന്നത് കുറയ്ക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെയും ഇറാക്കിലെയും സൈനിക ബലം കുറയ്ക്കും. ഇറാഖിലും അഫ്ഗാനിസ്ഥാനിലും നടത്തിയ യുദ്ധങ്ങള്‍ യുഎസ് ബജറ്റിലെ പ്രതിരോധ വിഹിതം കുത്തനെ കൂട്ടിയിരുന്നു.
രാജ്യത്തെ തന്നെ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും പ്രത്യേക ആക്രമണങ്ങള്‍ക്കുള്ള സേനയെ കൂടുതല്‍ ശക്തമാക്കാനും പ്രതിരോധ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഒസാമ ബിന്‍ലാദന്‍ വധവുമായി നടത്തിയ ആക്രമണങ്ങളില്‍ പങ്കെടുത്ത പോലുള്ള സൈന്യത്തെയാണ് രാജ്യത്തിനുവേണ്ടതെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ലോകത്തെ ഏറ്റവും മികച്ച ഫോഴ്‌സായി അമേരിക്കയെ മാറ്റിയെടുക്കക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രതിരോധ സെക്രട്ടറി പെനറ്റ വ്യക്തമാക്കി. രാജ്യത്തെ സൈനിക വികസനത്തിനായി ഇത്രയേറെ പണം ചെലവഴിക്കുന്നതില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോഴാണ് പ്രതിരോധ നയത്തില്‍ ഒബാമ ഭരണകൂടം സുപ്രധാന മാറ്റം കൊണ്ടു വരുന്നത്.
Malayalam News