ഈസ്റ്റേണ്‍ 'ബ്രാഹ്മിണ്‍' സാമ്പാര്‍ പൊടി ജാതി ഉല്‍പ്പന്നമെന്ന് സോഷ്യല്‍ മീഡിയില്‍ പ്രതിഷേധം
Daily News
ഈസ്റ്റേണ്‍ 'ബ്രാഹ്മിണ്‍' സാമ്പാര്‍ പൊടി ജാതി ഉല്‍പ്പന്നമെന്ന് സോഷ്യല്‍ മീഡിയില്‍ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th February 2016, 8:02 pm

brahmin

ഈസ്‌റ്റേണ്‍ കറിപൗഡര്‍ കമ്പനിയുടെ “ബ്രാഹ്മിണ്‍” സാമ്പാര്‍ പൗഡര്‍ ജാതീയമാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. മറ്റെല്ലാ ഉല്‍പ്പന്നങ്ങളും “ബ്രാഹമിണ്‍” എന്ന പദം ചേര്‍ത്ത് ഇറക്കാത്ത ഈസ്റ്റേണ്‍, സാമ്പാര്‍ പൊടിക്ക് മാത്രം ആ വാക്ക് ചേര്‍ത്തത് മാര്‍ക്കറ്റിങ് തന്ത്രത്തിന്റെ ഭാഗമായാണ്. നിലവിലെ മാര്‍ക്കറ്റിങ്ങില്‍ ബ്രാഹ്മണര്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേന്മ കൂടുതലുണ്ട് എന്ന തെറ്റിധരിപ്പിക്കുന്ന വിധമാണ് ഈസ്റ്റേണിന്റെ നടപടി.

ബ്രാഹ്മണര്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യതയെ വീണ്ടും അരക്കിട്ടുറപ്പിക്കാനാണ് ഇത്തരം പേരുകളില്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുന്നത്  സഹായിക്കുക എന്നാണ് സോഷ്യല്‍മീഡിയയില്‍ ശക്തമായിരിക്കുമന്ന അഭിപ്രായം. അതുകൊണ്ട് ഈസ്റ്റേണിന്റെ “ബ്രാഹമിണ്‍” സാമ്പാര്‍ പൗഡര്‍ ബഹിഷ്‌കരിക്കാനാണ് സോഷ്യല്‍ മീഡിയയില്‍ കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

brahmins-sambar

“ഇന്ത്യയില്‍ മാത്രമാണ് ജാതി പറഞ്ഞ് ഉത്പന്നങ്ങള്‍ഉല്‍പ്പാദിപ്പിക്കുന്ന ഏക രാജ്യം” എന്ന് എഴുതി ഈസ്റ്റേണിന്റെ “ബ്രാഹ്മിണ്‍” എന്ന വാക്കിന്റെ അടയാളപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകളാണ് ഫേസ്ബുക്കില്‍ സജീവമായിരിക്കുന്നത്.

നിലവില്‍ നമ്പൂതിരി, ബ്രാഹ്മിണ്‍ എന്നീ പേരുകളില്‍ ഈ മേഖലയില്‍ ബ്രാന്റുകള്‍ നിലവിലുണ്ട്. എന്നാല്‍ ഈസ്‌റ്റേണ്‍ സ്വന്തം ബ്രാന്റിനെ കൂടാതെ മറ്റ് ഉല്‍പ്പന്നങ്ങളില്‍ നിന്നും വ്യത്യസ്തമായി സാമ്പാര്‍ പൊടിക്ക് മാത്രമായി “ബ്രാഹ്മിണ്‍” എന്ന വാക്ക് പാക്കറ്റില്‍ ചേര്‍ക്കുകയായിരുന്നു.

eastern-screen-shot

ഈ പേര് എന്തുകൊണ്ടാണ് ചേര്‍ത്തു എന്ന് അവര്‍ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ബ്രാഹ്മണരാണോ ഈസ്‌റ്റേണിന്റെ സാമ്പാര്‍ പൊടി ഉണ്ടാക്കുന്നത്? അതോ ഈ സാമ്പാര്‍ പൊടിക്ക് ബ്രാഹ്മണര്‍ ഉണ്ടാക്കുന്ന പൊടിയുടെ രുചിയാണോ? അങ്ങനെയെങ്കില്‍ ബ്രാഹമണര്‍ ഉണ്ടാക്കുന്ന സാമ്പാര്‍ പൊടിക്ക് മാത്രം സവിശേഷത എന്താണ്? ഇത്തരത്തിലുള്ള ചോദ്യങ്ങളാണ് ഈസ്‌റ്റേണിന്റെ പ്രസ്തുത പാക്കറ്റ് ഉയര്‍ത്തയിരിക്കുന്നത്.

ഇന്ത്യയില്‍ ഇപ്പോള്‍ കൊടിയ ജാതീയ വിവേചനങ്ങളും അതിന്റെ പേരില്‍ കൊലപാതകങ്ങളും ആത്മഹത്യകളും ആക്രമണങ്ങളും വരെ വ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഈ വിവാദം ഉയര്‍ന്നുവന്നിരിക്കുന്നത്.