| Friday, 4th May 2012, 8:21 am

പ്രാദേശിക ജിഹാദി ഗ്രൂപ്പുകളില്‍ ലാദന് നിരാശ, മുസ്‌ലീംകളെ ആക്രമിക്കരുതെന്ന് പറഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: മുസ്‌ലീംകള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന പ്രാദേശിക ജിഹാദി ഗ്രൂപ്പുകളോട് ഒസാമ ബിന്‍ലാദന് എതിര്‍പ്പുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. ഇവരോട് ഇത്തരം ആക്രമണങ്ങള്‍ നിര്‍ത്തി യു.എസിനെതിരെ തിരിയാന്‍ ഒസാമ ആവശ്യപ്പെട്ടിരുന്നു. ഒസാമ കൊല്ലപ്പെട്ട സമയത്ത് അബോട്ടാബാദിലെ വസതിയില്‍ നിന്നും യു.എസ് സൈന്യം കണ്ടെടുത്ത രേഖകളിലാണ് ഇക്കാര്യം പറയുന്നത്.

” മുസ്‌ലീം പൗരന്‍മാര്‍ക്ക് പരിക്കുണ്ടാക്കുന്ന പ്രാദേശിക ആക്രമണങ്ങള്‍ ഒസാമ ബിന്‍ ലാദനെ വിഷമിപ്പിച്ചിരുന്നു. ഇവരോട് യു.എസിനെതിരെ തിരിയാന്‍ ഒസാമ ആവശ്യപ്പെട്ടു. പ്രാദേശിക ജിഹാദി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ലാദനുണ്ടായിരുന്ന നിരാശയും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്തതിലുള്ള വിഷമവും രേഖകളില്‍ നിന്നും വ്യക്തമാകുന്നു. ” വെസ്റ്റ് പോയിന്റിലെ കോംബാറ്റിംഗ് ടൈററിസം സെന്റര്‍ പറയുന്നു.

യു.എസ് സര്‍ക്കാര്‍ നല്‍കിയ ബിന്‍ലാദനുമായി ബന്ധപ്പെട്ട രേഖകളില്‍ നിന്നും 64 പേജുള്ള ഭാഗം സി.ടി.എസ് പുറത്തുവിട്ടിട്ടുണ്ട്. ഈ കത്തുകളില്‍ ചിലത് പൂര്‍ണമല്ല. ചിലതില്‍ തിയ്യതി രേഖപ്പെടുത്തിയിട്ടില്ല. ചിലത് എഴുതിയത് ആരാണെന്നോ അര്‍ക്കാണെന്നോ വ്യക്തമല്ല.

അല്‍ ഖയിദയും മറ്റ് പ്രാദേശിക തീവ്രവാദി സംഘടനകളും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ലെന്നാണ് ഈ കത്തുകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് സി.ടി.എസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍ ഖയിദയിലുള്ള മറ്റ് ചെറുസംഘടനകളെ ബില്‍ ലാദന് നിയന്ത്രിക്കാനായിരുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more