| Sunday, 27th November 2011, 12:00 pm

എം.എഫ് ഹുസൈന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് വീണ്ടും വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: എം.എഫ് ഹുസൈന്‍ എന്ന വിശ്വകലാകാരനോടുള്ള അനാദരവ് മരണ ശേഷവും തുടരുകയാണ്. ഹിന്ദു തീവ്രവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് ഖത്തര്‍ പൗരത്വം നേടിയ ഹുസൈനോടുള്ള പക മരണശേഷവും വെച്ചുപുലര്‍ത്തുകയാണ്. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എം.എഫ് ഹുസൈന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഹിന്ദു ജന ജാഗ്രത സമിതി പ്രതിഷേധവുമായി വന്നപ്പോള്‍ സംഘാടക സമിതി ചിത്രത്തിന്റെ പ്രദര്‍ശനം ഒഴിവാക്കുകയായിരുന്നു.

ഹുസൈന്‍ രചനയും സംവിധാനവും നിര്‍വഹിച്ച “ത്രൂ ദ ഐ ഓഫ് എ പെയിന്റര്‍” എന്ന ചിത്രത്തിന്റെ പ്രദര്‍ശനമാണ് ഭീഷണിയെത്തുടര്‍ന്ന് മാറ്റി വെച്ചത്. എം.എഫ് ഹുസൈന്റെ അനുസ്മരണാര്‍ഥം ഇന്ന് ഉച്ചയ്ക്കാണ് ചിത്രം പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നത്. പ്രദര്‍ശനം നിര്‍ത്തി വെക്കാനിടയായ സാഹചര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ ഫെസ്റ്റിവെല്‍ ഡയരക്ടര്‍ ശങ്കര്‍ മോഹന്‍ ആദ്യം വിസമ്മതിച്ചു. പ്രദര്‍ശനത്തിന് നിയമപരമായ തടസ്സങ്ങളുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

“ത്രൂ ദ ഐ ഓഫ് എ പെയിന്റര്‍” ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഹിന്ദു ജന ജാഗ്രത സമിതി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അംബിക സോണിക്കും ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിനും ഫെസ്റ്റിവെല്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പരാതി നല്‍കിയിരുന്നു.

ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവെല്ലില്‍ ഗോള്‍ഡന്‍ ബിയര്‍ പുരസ്‌കാരം കരസ്ഥമാക്കിയ “ത്രൂ ദ ഐ ഓഫ് എ പെയിന്റര്‍” നിര്‍മ്മിച്ചത് ഇന്ത്യന്‍ സര്‍ക്കാറിന് കീഴിലുള്ള ഫിലിം ഡിവിഷന്‍ ആണ്. പ്രതിഷേധത്തെ തുടര്‍ന്ന് ഇതിന് മുമ്പും ഈ ചിത്രത്തിന്റെ പ്രദര്‍ശനം ഇന്ത്യയില്‍ നിര്‍ത്തി വെച്ചിട്ടുണ്ട്.

ഇതിനു മുമ്പും പലതവണ ഹുസൈന്റെ പെയിന്റിംഗുകളായാലുംചലച്ചിത്രമായാലും പ്രദര്‍ശനം നടത്തുമ്പോള്‍ തീവ്ര ഹിന്ദുത്വ സംഘടനകള്‍ പരിപാടികള്‍ അലങ്കോലമാക്കിയിരുന്നു. ഹുസൈന്റെ ചില രചനകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് നിരവധി സ്ഥലങ്ങളില്‍ കേസുകള്‍ ഫയല്‍ ചെയ്തിരുന്നു.

ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 2006ല്‍ ഇന്ത്യ വിടേണ്ടി വന്ന വിശ്വകലാകാരന്‍ 2011 ജൂണ്‍ 9ന് ലണ്ടനില്‍ വെച്ചാണ് മരണപ്പെട്ടത്.

ഹുസൈന്റെ മാധുരി ആരാധന സിനിമയായപ്പോള്‍

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more