| Tuesday, 21st May 2013, 12:55 pm

ടൊര്‍ണ്ണാഡോ ചുഴലിക്കാറ്റില്‍ അമേരിക്കയില്‍ 91 മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]വാഷിങ്ടണ്‍: അമേരിക്കയുടെ തീരപ്രദേശങ്ങളില്‍ വീശിയടിച്ച ടൊര്‍ണാഡോ ചുഴലിക്കാറ്റില്‍ 91 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അമേരിക്കയിലെ ഒക്‌ലോമ പ്രദേശത്താണ് ടൊര്‍ണ്ണാഡോ ചുഴലിക്കാറ്റ് ആഞ്ഞു വീശിയത്. ശക്തമായ കാറ്റില്‍ വ്യാപക നാശ നഷ്ടങ്ങളാണ് പ്രദേശത്ത് ഉണ്ടായിട്ടുള്ളത്.
മരിച്ചവരില്‍ 20 കുട്ടികളുള്‍പ്പടെ 91 പേരാണുണ്ടായിരുന്നതെന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.[]

ചുഴലിക്കാറ്റ് വീശിയടിച്ച പ്രദേശങ്ങളില്‍ നിന്ന് 40 ലധികം പേരുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയെന്ന് സ്‌റ്റേറ്റ് മെഡിക്കല്‍ ഓഫീസര്‍ എമി എലിയറ്റ് പറഞ്ഞു.
ഇനിയും നിരവധി പേരുടെ മൃതശരീരങ്ങള്‍ കെട്ടിടങ്ങള്‍ക്കിടയിലും, മണ്ണിനടിയിലും കുടുങ്ങി കിടക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചുഴലിക്കാറ്റില്‍ സ്‌ക്കൂളുകള്‍ ഉള്‍പ്പടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. അമേരിക്കയുടെ വിവിധ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റിലൂടെ ഇതിനകം ഉണ്ടായിട്ടുള്ളത്.

കാലാവസ്ഥയില്‍ പെട്ടെന്ന് മാറ്റമുണ്ടായത് കണ്ട് ആദ്യം തങ്ങള്‍ അമ്പരന്നെന്നും എന്താണ് സംഭവിക്കുന്നതെന്നറിയാതെ നില്‍ക്കുന്നതിനിടയില്‍ ഭീകരമായ കാറ്റ് തങ്ങള്‍ക്ക് മേല്‍ പതിക്കുകയായിരുന്നെന്നും ചുഴലിക്കാറ്റില്‍ നിന്ന് രക്ഷപ്പെട്ട ഒരു ദൃക്‌സാക്ഷി പറഞ്ഞു.

ടൊര്‍ണാഡോ ചുഴലിക്കാറ്റില്‍ നാശ നഷ്ടങ്ങളുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഒക് ലാമാ ഗവര്‍ണ്ണര്‍ മാരി ഫാലിന്‍ പറഞ്ഞു.
ദുരന്ത സ്ഥലത്തേക്ക് പ്രത്യക സേനയെ അയക്കുമെന്നും, ദുരന്ത ബാധിതര്‍ക്ക് പ്രത്യക സഹായവും,ചികിത്സയും എത്തിച്ചു കൊടുക്കുമെന്നും ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more