| Friday, 27th January 2012, 4:11 pm

മുല്ലപ്പെരിയാറില്‍ സുരേഷ്‌ഗോപിയുടെ നിലപാട് വിഡ്ഢിത്തം : ഇന്ദ്രന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മമ്മൂട്ടിയും മോഹന്‍ലാലും നിരാഹാരമിരുന്നാലൊന്നും മുല്ലപ്പെരിയാര്‍ പ്രശ്‌നം തീരില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. മലയാള സിനിമാ താരങ്ങള്‍ നിരാഹാരമിരിക്കണമെന്ന സുരേഷ്‌ഗോപിയുടെ നിലപാട് വിഡ്ഢിത്തമാണെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

കലാകാരന്‍മാര്‍ക്ക് സാമൂഹികപ്രതിബദ്ധത ഉണ്ടാവണം. എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയമെന്നത് മാനുഷികമായ മുഖമുള്ളതാണ്. രണ്ട് സംസ്ഥാനങ്ങളുടെ വിഷയം. കേന്ദ്രസര്‍ക്കാരാണ് ഇതിന് പരിഹാരം കാണേണ്ടതെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.

മലയാളത്തിലെ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് പുതിയൊരു ദിശാബോധം നല്‍കിയത് സംവിധായകന്‍ വിനയനാണെന്നും ഇന്ദ്രന്‍സ് പറഞ്ഞു. അദ്ധ്വാനിക്കുന്ന തൊഴിലാളികള്‍ എ്ന്ന നിലയില്‍ സിനിമയിലെ വ്യത്യസ്ത വിഭാഗങ്ങളിലെ തൊഴിലാളികളെ ഏകോപിപ്പിച്ച് അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ ശക്തിപകര്‍ന്നത് വിനയനാണ്. സംഘടന ഏര്‍പ്പെടുത്തുന്ന വിലക്ക് ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. സംഘടനയുടെ പേരില്‍ തൊഴില്‍ മുടക്കുന്നവര്‍ക്ക് അടിയാണ് മരുന്നായി കൊടുക്കേണ്ടത്.

നിങ്ങള്‍ക്കെതിരെ വിലക്ക് വരില്ലേയെന്ന ചോദ്യത്തിന് ഇന്ദ്രന്‍സിന്റെ മറുപടിയിതായിരുന്നു. “എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട്. ഞാന്‍ എന്റെ അഭിപ്രായമാണ് പറഞ്ഞത്. നിങ്ങള്‍ പറഞ്ഞതുപോലെ  ഞാന്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ എനിക്കെതിരെയും നടപടി വന്നുവെന്ന് വരാം. പക്ഷേ, എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞുവെന്നുമാത്രം.”

മഹാഭാരതത്തിലെ കര്‍ണനാണ് തന്റെ സ്വപ്‌ന കഥാപാത്രമെന്നും ഇന്ദ്രന്‍സ് വെളിപ്പെടുത്തി.

Malayalam News

Kerala News In English

We use cookies to give you the best possible experience. Learn more