| Saturday, 25th May 2013, 12:45 am

കാശ്മീരില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: കാശ്മീരില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇന്ത്യ. ഇന്നലെയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചത്.

ജമ്മു കാഷ്മീരിലെ തുട്മാരി ഗലി സെക്ടറിലാണ് വെടിനിര്‍ത്തല്‍ ലംഘനമുണ്ടായത്. ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ മോര്‍ട്ടാറുകളും മറ്റ് ആയുധങ്ങളും പാക് സൈന്യം പ്രയോഗിച്ചുവെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. []

ജനുവരിയില്‍ പാക് സൈന്യം രണ്ട് ഇന്ത്യന്‍ സൈനികരുടെ തലയറുത്തതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു.

അതേസമയം ഇന്നലെ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു.

സൈനികര്‍ തിരിച്ചു വെടിവെച്ചപ്പോള്‍ ഒരു ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറും മരിച്ചു. ഗ്രാമത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന രാഷ്ട്രീയ റൈഫിള്‍സ് സൈനികര്‍ക്ക് നേരെ സമീപത്തെ കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു.

കശ്മീരില്‍ കഴിഞ്ഞദിവസം സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലശ്കറെ ത്വയ്യിബയുടെ മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാളായ ഹിലാല്‍ മൗലവി കൊല്ലപ്പെട്ടിരുന്നു.

മൂന്ന് സൈനികര്‍ തല്‍ക്ഷണവും ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഒരു സൈനികന്റെ നില ഗുരുതരമാണ്.
സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.

വടക്കന്‍ കശ്മീരിലെ പത്താന, സോപൂര്‍ മേഖലയിലെ നിരവധി കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇയാള്‍ കൊല്ലപ്പെട്ടതിന്റെ തിരിച്ചടിയെന്നോണം ആക്രമണങ്ങള്‍ ഉണ്ടാവുമെന്ന് സൈനിക നേതൃത്വം സംശയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more