മുംബൈ: തന്റെ പദ്മശ്രീ പുരസ്കാരം സുഹൃത്തുക്കളും, സഹ സംഗീത സംവിധായകരുമായ എഹ്സാൻ നൂറാനിയ്ക്കും, ലോയ് മെൻഡോൻസയ്ക്കും സമർപ്പിച്ച് സംഗീത സംവിധായകനും ഗായകനുമായ ശങ്കർ മഹാദേവൻ. പദമശ്രീ അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടതിൽ താൻ സന്തോഷവാനാണെന്നും അതിൽ അഭിമാനമുണ്ടെന്നും ശങ്കർ മഹാദേവൻ പറഞ്ഞു. പദ്മ പുരസ്കാരങ്ങൾക്കായി തെരഞ്ഞെടുക്കപെട്ട 94പേരിൽ ഒരാളാണ് ശങ്കർ മഹാദേവൻ. രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ സിവിലിയൻ പുരസ്‌കാരമാണ് പദ്മശ്രീ.
Also Readറിപ്പബ്ലിക് ദിന പ്രസംഗം വായിക്കാനാകാതെ മധ്യപ്രദേശ് മന്ത്രി: ഒടുക്കം കലക്ടര്‍ക്കു കൈമാറി
“പുരസ്‌ക്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. അതിൽ അഭിമാനിക്കുകയും ചെയ്യുന്നു. രാജ്യം നൽകുന്നതിൽ വെച്ച് ഏറ്റവും വലിയ സിവിലിയൻ ബഹുമതികളിൽ ഒന്നാണ് പദ്മശ്രീ. നല്ല സംഗീതം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്തമാണ് ഇനി ഞാൻ നിറവേറ്റേണ്ടത്” ശങ്കർ മഹാദേവൻ എ.എൻ.ഐ. ന്യൂസ് ഏജൻസിയോട് പറഞ്ഞു. “ഭാഗ് മിൽഖാ ഭാഗ്”, “മൈ നെയിം ഈസ് ഖാൻ”,”ലക്ഷ്യ”, മിഷൻ കശ്മീർ” എന്നീ ചിത്രങ്ങളിലൂടെ നിരവധി ഹിറ്റ് ഗാനങ്ങളാണ് ശങ്കർ-എഹ്സാൻ-ലോയ് കൂട്ടുകെട്ട് ബോളിവുഡിന് സമ്മാനിച്ചത്.
എന്നാൽ നിർമ്മാതാവും, സംവിധായകയും, എഴുത്തുകാരിയുമായ ദീപ മെഹ്ത്ത തനിക് ലഭിച്ച പദ്മശ്രീ പുരസ്ക്കാരം നിരസിച്ചതിനെക്കുറിച്ച് സംസാരിക്കാൻ ശങ്കർ മഹാദേവൻ വിസമ്മതിച്ചു. താൻ ആ സംഭവം അറിഞ്ഞില്ലെന്നും, രാഷ്ട്രീയകാര്യങ്ങളിൽ തനിക്ക് താല്പര്യമില്ലെന്നും അതുകൊണ്ട് തനിക്ക് ആ ചോദ്യത്തിന് ഉത്തരം പറയാനാവില്ല എന്നുമാണ് ശങ്കർ മഹാദേവൻ പ്രതികരിച്ചത്.
ഒഡീഷ മുഖ്യമന്ത്രി നവീണ്‍ പട്‌നായിക്കിന്റെ സഹോദരി ഗീത മെഹ്ത തനിക്ക് ലഭിച്ച പദ്മശ്രീ പുരസ്കാരം നിരസിക്കുന്നതായി അറിയിച്ചിരുന്നു. സാഹിത്യ, വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകള്‍ക്കാണ് ഗീതയെ പത്മശ്രീ നല്‍കി ആദരിച്ചത്. ന്യൂയോര്‍ക്കില്‍ നിന്നും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് പത്മശ്രീ നിരസിക്കുകയാണെന്ന കാര്യം അറിയിച്ചത്. പുരസ്‌കാരം നല്‍കിയിരിക്കുന്ന സമയം ശരിയല്ലെന്നും ഇത് തനിക്കും കേന്ദ്ര സര്‍ക്കാറിനും ഒഡീഷ സര്‍ക്കാറിനും നാണക്കേടുണ്ടാക്കുമെന്നുമാണ് അവര്‍ കുറിപ്പില്‍ പറയുന്നത്.