ഡാറ്റാ സെന്റര്‍ കേസ് സി.ബി.ഐ ഏറ്റെടുത്തു
Kerala
ഡാറ്റാ സെന്റര്‍ കേസ് സി.ബി.ഐ ഏറ്റെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th February 2014, 3:14 pm

[share]

[]കൊച്ചി: ഡാറ്റാ സെന്റര്‍ കൈമാറ്റ കേസ് സി.ബി.ഐ ഏറ്റെടുത്തു. കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കേസ് സി.ബി.ഐ.യ്ക്ക് കൈമാറാന്‍ വൈകിയതില്‍ നേരത്തേ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഇത് സംബന്ധിച്ച് സി.ബി.ഐയോട് വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. കേസ് സി.ബി.ഐയെ ഏല്‍പിയ്ക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പും നല്‍കിയിരുന്നു.

എന്നാല്‍ പിന്നീട് നടപടികളൊന്നും ഉണ്ടാവാതിരിയ്ക്കുകയായിരുന്നു. ഇത് കാണിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

2013 ഒക്ടോബറില്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും കേസ് ഏറ്റെടുക്കാന്‍ സി.ബി.ഐ തയ്യാറായില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സി.ബി.ഐ അന്വേഷണത്തിനെതിരെ ദല്ലാള്‍ ടി.ജി നന്ദകുമാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് വിജ്ഞാപനമിറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് ചുമതല സിഡാക്കില്‍ നിന്ന് റിലയന്‍സിന് കൈമാറിയതില്‍ ക്രമക്കേടുണ്ടെന്നും ഇതില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, ടി.ജി. നന്ദകുമാര്‍ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഹൈക്കോടതിയില്‍ ഹരജി നല്കിയതോടെയാണ് കേസിന്റെ തുടക്കം.