ഡാറ്റ സെന്റര്‍ക്കേസ്: നന്ദകുമാറിന്റെ ഹരജി സുപ്രീം കോടതി തള്ളി
India
ഡാറ്റ സെന്റര്‍ക്കേസ്: നന്ദകുമാറിന്റെ ഹരജി സുപ്രീം കോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th October 2013, 1:38 pm

[]ന്യൂദല്‍ഹി: ##ഡാറ്റ സെന്റര്‍ കേസില്‍ സി.ബി.ഐ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാര്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി.

അറ്റോര്‍ണി ജനറലിന്റെ വിശദീകരണം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ സി.ബി.ഐ അന്വേഷണ നടപടികളുമായി സര്‍ക്കാരിന് മുമ്പോട്ട് പോകാന്‍ കഴിയും.

അതേസമയം സത്യം എന്നായാലും വിജയിക്കും എന്നതിന്റെ തെളിവാണ് കോടതിവിധിയെന്ന് ചീഫ് വിപ്പ് പി. സി. ജോര്‍ജ് പ്രതികരിച്ചു. അദ്ദേഹവും ഇന്ന് സുപ്രീം കോടതിയില്‍ എത്തിയിരുന്നു.

സി.ബി.ഐ അന്വേഷണം ഫയലില്‍ കുറിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും മുഖ്യമന്ത്രിയും എ.ജി യും പി.സി ജോര്‍ജ്ജും കൂടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് സി.ബി.ഐ അന്വേഷണം എന്നുമായിരുന്നു നന്ദകുമാറിന്റെ വാദം.

പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ വി.എസ് കോടതിയെ സമീപിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് കേസില്‍ സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടതെന്നും നന്ദകുമാര്‍ ആരോപിച്ചിരുന്നു.

നന്ദകുമാറിന്റെ ഹരജി നിയമാനുസൃതമല്ലാത്തതുകൊണ്ട് തന്നെ അതിന് പ്രസക്തിയില്ലെന്നും സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സ്റ്റേറ്റ് ഡാറ്റ സെന്ററിന്റെയും മൂന്ന് നെറ്റ് വര്‍ക്കിങ് കേന്ദ്രങ്ങളുടെയും നടത്തിപ്പിനുള്ള കരാര്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് ലഭിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ഡാറ്റ സെന്റര്‍ കേസ് ആരംഭിച്ചത്.