| Monday, 23rd January 2012, 9:34 am

ഹീറോസിന് രാജീവ്പിള്ള വില്ലനായി: സ്‌ട്രൈക്കേഴ്‌സിന് പത്ത് വിക്കറ്റ് ജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: രാജീവ്പിള്ളയുടെ തകര്‍പ്പന്‍ പെര്‍ഫോമെന്‍സിന് മുന്നില്‍ മുംബൈയുടെ ഹീറോസ് അടിയറവ് പറഞ്ഞു. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ സെലിബ്രിറ്റി ലീഗിന്റെ ആദ്യവിജയം കൊച്ചി സ്‌ട്രൈക്കേഴ്‌സ് സ്വന്തമാക്കിയെങ്കില്‍ അതിന്റെ ക്രഡിറ്റ് രാജീവ് പിള്ളയ്ക്കാണ്. 63 പന്തില്‍ 75 റണ്‍സ് നേടിയ പിള്ളയുടെ ബാറ്റിംഗിനു മുമ്പില്‍ നിസ്സഹായമായി നോക്കി നില്‍ക്കാനേ ബോളിവുഡ് ഹീറോസിന് കഴിഞ്ഞുള്ളൂ.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ ഹീറോസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു. പിന്നീട് ബാറ്റിംഗിനിറങ്ങിയ കേരള സ്‌ട്രൈക്കേഴ്‌സിലെ ഒരാളെപ്പോലും തൊടാന്‍ സുനില്‍ഷെട്ടിയുടെ ബൗളര്‍മാര്‍ക്കായില്ല. ബൗളേഴ്‌സിനെ മാറി മാറി പരീക്ഷിച്ചെങ്കിലും ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരായ രാജീവ് പിള്ളയെയും നിവിന്‍പോളിയെയും കുലുങ്ങിയ. ഒരു നല്ല സഹനടനെപ്പോലെ രാജീവ് പിള്ളയ്ക്ക് നിവിന്‍ പിന്തുണ നല്‍കി. 16.5 ഓവറില്‍ അവസാന സിംഗിളിലൂടെ മുംബൈ ഉയര്‍ത്തിയ വിജയലക്ഷ്യം സ്‌ട്രൈക്കേഴ്‌സ് അനായാസം മറികടന്നപ്പോള്‍ ഗ്യാലറിയില്‍ ആര്‍പ്പുവിളികളായിരുന്നു.

മമ്മൂട്ടിയുള്‍പ്പെടെയുള്ള മലയാള താരങ്ങളെയും ആരാധകരെയും കൊണ്ട് തിങ്ങിനിറഞ്ഞ വേദിയിലായിരുന്നു മോഹന്‍ലാല്‍ നയിച്ച സ്‌ട്രൈക്കേഴ്‌സിന്റെ ഉജ്ജ്വല വിജയം.  നാല് ഓവറില്‍ വെറും 18 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത ബിനീഷ് കോടിയേരിയും നാല് ഓവറില്‍ 18 റണ്‍ നല്‍കി മൂന്ന് വിക്കറ്റെടുത്ത ഉണ്ണി മുകുന്ദനും സ്‌ട്രൈക്കേഴ്‌സിന്റെ വിജയത്തിന് വിത്തുപാകി. സല്‍മാന്‍ ഖാന്‍ എത്തിയില്ലെങ്കിലും അനുജന്‍ സൊഹൈയ്ല്‍ ഖാന്‍ സ്വന്തം ടീമിന്റെ തോല്‍വി നേരിട്ടുകണ്ടു.

ടോസ് നഷ്ടപ്പെട്ട സ്‌ട്രൈക്കേഴ്‌സ്  ബൗളിങ്ങിനെത്തിയത് ചെന്നൈ റൈനോസിനെതിരായ മത്സരത്തില്‍ നിന്നും നേടിയ ആത്മവിശ്വാസത്തോടെയാണ്. സ്ഥിരതയാര്‍ന്ന ബാറ്റിങ്ങിലൂടെ മുന്നോട്ടുകുതിച്ച മുംബൈ ഹീറോസിനു മുന്നില്‍ ആദ്യത്തെ വില്ലനായത് മലയാളത്തിലെ യുവനായകന്‍ ഉണ്ണി മുകുന്ദനാണ്. നാലാം ഓവറിലെ അടുത്തടുത്ത പന്തുകളില്‍ രണ്ട് വിക്കറ്റാണ് ഉണ്ണിക്കു മുന്നില്‍ മുംബൈ അടിയറ വച്ചത്. പിന്നീട് ബൗളിങ് കടിഞ്ഞാണ്‍ ബിനീഷ് കോടിയേരിയുടെ കൈകളിലായി. കാണികളെ അമ്പരിപ്പിച്ച ബിനീഷ് അവസാന ഓവറില്‍ വീഴ്ത്തിയത് മൂന്ന് വിക്കറ്റാണ്. ഒരു ഘട്ടത്തിലും ആഞ്ഞുവീശാന്‍ അവസരം കൊടുക്കാതെ പന്തും കൈയുംകൊണ്ട് സ്‌െ്രെടക്കേഴ്‌സ് സണ്ണി ഡിയോളിന്റെ ടീമിനെ വരിഞ്ഞുമുറുക്കി.  27 റണ്ണെടുത്ത വരുണ്‍ ബദോലയാണ് ടോപ് സ്‌കോറര്‍.

ഡൂള്‍ന്യൂസ് ഡെസ്‌ക്