രാജാവിന്റെ പതിനാലാം ഭാര്യയാകേണ്ട; യുവതി ബ്രിട്ടനില്‍ അഭയം തേടി
World
രാജാവിന്റെ പതിനാലാം ഭാര്യയാകേണ്ട; യുവതി ബ്രിട്ടനില്‍ അഭയം തേടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th May 2013, 11:26 am

ലണ്ടന്‍: സ്വാസ്‌ലാന്റ് രാജാവിന്റെ പതിനാലാം ഭാര്യയകുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി ബ്രിട്ടനില്‍ അഭയം തേടി. സ്വാസ്‌ലാന്റിലെ രാജാവ് മസ്വാത്തി മൂന്നാമനില്‍ നിന്ന് രക്ഷനേടാനാണ് ടിന്റ്‌സ്‌വാലോ നൊബേനി എന്ന 22 കാരി ബ്രിട്ടനില്‍ അഭയം തേടിയത്.[]

സ്വാസി നിയമം അനുസരിച്ച് രാജാവിന് എത്ര ഭാര്യമാര്‍ വേണമെങ്കിലും ആവാം. 45 വയസ്സുള്ള മസ്വാത്തി മൂന്നാമന് ഇപ്പോള്‍ 13 ഭാര്യമാരുണ്ട്. കൂടാതെ ഓരോ വര്‍ഷവും പുതിയ ഭാര്യമാരെ തിരഞ്ഞെടുക്കുകയും ചെയ്യാം. ഇത് ചോദ്യം ചെയ്താണ് യുവതി ബ്രിട്ടനിലേക്ക് അഭയം തേടിയത്.[]

നൊബേനിക്ക് 15 വയസ്സുള്ളപ്പോഴാണ് മസ്വാത്തി രാജാവ് അവരെ ആദ്യമായി കാണുന്നത്. തന്റെ നാലാം ഭാര്യയുടെ കൊട്ടാരത്തില്‍ വെച്ചായിരുന്നു രാജാവ് നൊബേനിയെ കാണുന്നത്.

രാജകുടുംബത്തിന്റെ ഭാഗമാകാമെന്ന വാഗ്ദാനവുമായി നിരവധി തവണ രാജാവ് തന്നെ സമീപിച്ചെന്നും ഇതിനായി തന്റെ സ്‌കൂളിലേക്ക് സ്ഥിരമായി അദ്ദേഹം വിളിക്കാറുണ്ടായിരുന്നെന്നും നൊബേനി പറയുന്നു.

അയാളുടെ ഭാര്യമാര്‍ കൊട്ടാരത്തില്‍ തടവ് പുള്ളികളെ പോലെയാണ്. ചുറ്റും  അംഗരക്ഷകരാണ്. രാജാവിന്റെ അനുവാദമില്ലാതെ അവര്‍ക്ക് പുറത്ത് പോകാനാകില്ല. അമേരിക്കയില്‍ വര്‍ഷത്തിലൊരിക്കല്‍ ഷോപ്പിങ്ങിന് പോകുന്നത് മാത്രമാണ് അവര്‍ക്കുള്ള ഏക ഔട്ടിങ്.

നൊബേനിയുടെ മാതാവ് ബ്രിട്ടനിലാണ്. ഭര്‍ത്താവിന്റെ പീഡനം സഹിക്കാതെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നൊബേനിയുടെ മാതാവ്  ബ്രിട്ടനിലേക്ക് പോയത്. രാജാവിനെ വെല്ലുവിളിച്ചതോടെ രാജഭരണത്തിന്റെ കണ്ണിലെ കരടായി മാറിയിരിക്കുയാണ് നൊബേനി.