പെരുന്നയെ മറന്ന ഡെഡ്‌ബോഡിയെ ആവശ്യമില്ലെന്ന് ചെന്നിത്തലയോട് വെള്ളാപ്പള്ളി
Kerala
പെരുന്നയെ മറന്ന ഡെഡ്‌ബോഡിയെ ആവശ്യമില്ലെന്ന് ചെന്നിത്തലയോട് വെള്ളാപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2013, 12:26 pm

[]തിരുവനന്തപുരം: രമേശ് ചെന്നിത്തല മന്ത്രിയാകാതിരുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബുദ്ധിമാനായതുകൊണ്ടാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ചരിത്രം ആരും മറക്കാറായിട്ടില്ലെന്നും രമേശ് മന്ത്രിസ്ഥാനം മോഹിച്ച് തെക്ക് വടക്ക് നടക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. പെരുന്നയെ മറന്ന ഡെഡ്‌ബോഡിയെ  ആവശ്യമില്ലെന്നും ജനം ഇപ്പോള്‍ കാണുന്നത് പ്രാകൃതമായ യു.ഡി.എഫിനേയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.[]

സാമൂഹ്യ നീതി നടപ്പാക്കുന്നതിനു വേണ്ടി സുകുമാരന്‍ നായര്‍ സംസാരിച്ചപ്പോള്‍ സമുദായത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്ന് ഭരണം നടത്താനാകില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണമെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

ചെന്നിത്തല താനെ കെ.പി.സി.സി പ്രസിഡന്റ് ആയതല്ല. പ്രത്യേക സാഹചര്യത്തില്‍, പ്രത്യേക സമുദായ പരിഗണനയിലാണ് ചെന്നിത്തലയ്ക്ക് കെ.പി.സിസി പ്രസിഡന്റ് സ്ഥാനം കിട്ടിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം രമേശ് ചെന്നിത്തല മന്ത്രിയാകാത്തത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിജയമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി .സുകുമാരന്‍ നായര്‍ പറഞ്ഞു.

കരുണാകരനോടും ആന്റണിയോടും എടുത്ത നയം ചെന്നിത്തലയോടും മുഖ്യമന്ത്രി എടുത്തെന്നും ഉമ്മന്‍ചാണ്ടിക്ക് താത്കാലിക വിജയം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ ചെന്നിത്തല നില്‍ക്കേണ്ട രീതിയില്‍ നിന്നില്ല. നിന്നിരുന്നെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ ബഹുമാനിക്കുമായിരുന്നു.

ചെന്നിത്തല സ്ഥാപിത താത്പര്യക്കാര്‍ക്കുവേണ്ടി എല്ലാം ബലികഴിച്ചത് മുഖ്യമന്ത്രി മുതലെടുത്തു. സാമുദായിക സന്തുലിതാവസ്ഥ നിലനിര്‍ത്താനാണ് എന്‍.എസ്.എസ് ശ്രമിച്ചത്.

ആര് മന്ത്രിയായാലും യു.ഡി.എഫുമായി സഹകരിക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എന്‍.എസ്.എസ്സിന്റെ ശത്രുക്കളാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാണാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ബാലകൃഷ്ണപിള്ള കമ്മീഷന്‍ ചെയര്‍മാനാകുന്നത് എന്‍.എസ്.എസ്സിന്റെ അക്കൗണ്ടിലല്ല. പിള്ളയും ഗണേഷും തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കണം. ഗണേഷ് മന്ത്രിയാകണമെന്നത് എന്‍.എസ്.എസ്സിന്റെ ആവശ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.